'ബാലറ്റിന്റെ കാലത്ത് നടന്നതൊക്കെ ഞങ്ങള്‍ക്കറിയാം' ; വിവിപാറ്റ് ഹര്‍ജിയില്‍ സുപ്രീംകോടതി

  • 16/04/2024

ബാലറ്റ് പേപ്പറുകള്‍ ഉണ്ടായിരുന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ അതൊന്നും മറന്നിട്ടില്ലെന്ന് സുപ്രീംകോടതി. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച്‌ ക്രോസ് വെരിഫിക്കേഷന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അഭിപ്രായ പ്രകടനം. 

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവ സമര്‍പ്പിച്ച ഹര്‍ജികള്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്. ഇവിഎം വഴി വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്ന മിക്ക യൂറോപ്യന്‍ രാജ്യങ്ങളും പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിയെന്ന് ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

നമുക്ക് പേപ്പര്‍ ബാലറ്റുകളിലേക്ക് മടങ്ങാം. കൈയിലുള്ള വോട്ടര്‍മാര്‍ക്ക് വിവിപാറ്റ് സ്ലിപ്പ് നല്‍കുക എന്നതാണ് മറ്റൊരു ഓപ്ഷന്‍. അല്ലാത്തപക്ഷം, സ്ലിപ്പുകള്‍ മെഷീനില്‍ വീഴുകയും സ്ലിപ്പ് വോട്ടര്‍ക്ക് നല്‍കുകയും അത് ബാലറ്റ് ബോക്‌സില്‍ ഇടുകയും ചെയ്യാം. എന്നാല്‍ വിവിപാറ്റ് ഡിസൈന്‍ മാറ്റി. സുതാര്യമായ ഗ്ലാസ് ആയിരിക്കുന്നതിന് പകരം, ഇരുണ്ട അതാര്യമായ മിറര്‍ ഗ്ലാസാക്കി മാറ്റിയെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിയ ജര്‍മ്മനിയുടെ ഉദാഹരണം പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ജര്‍മ്മനിയിലെ ജനസംഖ്യ എത്രയാണെന്ന് ജസ്റ്റിസ് ദീപങ്കര്‍ ദത്ത ചോദിച്ചു. ഇത് ഏകദേശം 6 കോടിയാണെന്ന് പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കി. അപ്പോള്‍ 'രാജ്യത്ത് തൊണ്ണൂറ്റി ഏഴ് കോടിയാണ് രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ ആകെ എണ്ണം. ബാലറ്റ് പേപ്പറുകള്‍ ഉണ്ടായിരുന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം,' ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു.

Related News