ജഗനെ ലക്ഷ്യം വച്ച്‌ ബുള്‍ഡോസര്‍ പ്രയോഗവുമായി ടിഡിപി സര്‍ക്കാര്‍; വൈഎസ്‌ആര്‍സിപിയുടെ ആസ്ഥാന മന്ദിരം ഇടിച്ചുനിരത്തി

  • 22/06/2024

ആന്ധ്ര പ്രദേശില്‍ ഭരണ മാറ്റത്തിനു പിന്നാലെ മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ ലക്ഷ്യം വച്ച്‌ ബുള്‍ഡോസർ പ്രയോഗവുമായി ടിഡിപി സർക്കാർ. വൈഎസ്‌ആർസിപിയുടെ നിർമാണത്തിലുള്ള കേന്ദ്ര കമ്മിറ്റി ഓഫീസ് ബുള്‍ഡോസർ ഉപയോഗിച്ച്‌ ഇടിച്ചുനിരത്തി. പുലർച്ചെ അഞ്ചരയോടെ ആണ്‌ സിആർഡിഎ സംഘം ഓഫീസിലെത്തിയത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയില്‍ ഉള്ളപ്പോഴാണ് നടപടി. 

കെട്ടിടം പൊളിക്കരുതെന്ന ഉത്തരവ് ലഭിച്ചതായി ഇന്നലെ വൈഎസ്‌ആർസിപി വക്താവ് അവകാശപ്പെട്ടിരുന്നു. കോടതിയലക്ഷ്യ നടപടി നായിഡുവിന്റെ ഉദ്ദേശ്യം വ്യക്തമാക്കുന്നതാണെന്ന് ജഗൻ മോഹൻ റെഡ്ഡി പ്രതികരിച്ചു. അതേസമയം ചട്ടം ലംഘിച്ചാണ് കെട്ടിട നിർമാണമെന്നും അനധികൃത നിർമാണങ്ങള്‍ക്കെതിരെ നടപടി തുടരുമെന്നും സിആർഡിഎ വ്യക്‌തമാക്കി. 2019ല്‍ ജഗൻ അധികാരത്തിലെത്തിയതിന് പിന്നാലെ ചന്ദ്രബാബു നായിഡുവിന്റെ വീടിനോട് ചേർന്നുള്ള പ്രജാവേദിക മന്ദിരം ഇടിച്ചുനിരത്തിയിരുന്നു. ജനങ്ങളുമായി കൂടിക്കാഴ്ചക്കു വേണ്ടി 9 കോടി രൂപ ചെലവില്‍ നിർമിച്ചതായിരുന്നു പ്രജാവേദിക മന്ദിരം. 

അധികാരം കിട്ടുമ്ബോഴെല്ലാം പരസ്പരം പ്രതികാരം വീട്ടുന്നവരാണ് ജഗനും നായിഡുവും. ജഗന്റെ സകല പ്രതീക്ഷകളും ഞെട്ടിച്ച്‌ നായിഡു അധികാരം പിടിച്ചതോടെ ഇനി ജഗന് വരാന്‍ പോകുന്ന അടുത്ത കുരുക്ക് റുഷിക്കോണ്ട ഹില്‍ പാലസുമായി ബന്ധപ്പെട്ടായിരിക്കും. 500 കോടി രൂപ ചെലവഴിച്ച്‌ നിര്‍മിച്ചതാണ് ആന്ധ്ര പ്രദേശിലെ റുഷിക്കോണ്ട ഹില്‍ പാലസ്. അത്യാഡംബരത്തിന്‍റെ കാഴ്ചകള്‍ നിറയുന്ന അതിമനോഹര കൊട്ടാരം. 9.88 ഏക്കറില്‍ കടലിനഭിമുഖമായി റുഷിക്കൊണ്ട കുന്നുകള്‍ക്ക് മുകളിലാണ് ഹില്‍ പാലസ് പണിതിരിക്കുന്നത്. 40 ലക്ഷം രൂപ വില വരുന്ന ബാത്ത് ടബ്, 12 ലക്ഷത്തിന് മുകളില്‍ വിലവരുന്ന ക്ലോസെറ്റ് സെറ്റ് അടക്കമുള്ള ആഡംബര ശുചിമുറികള്‍. ഇങ്ങനെ നീളും റുഷിക്കോണ്ട ഹില്‍ പാലസിന്‍റെ വിശേഷങ്ങള്‍.

Related News