കുവൈത്ത്-ഇന്ത്യ ഉഭയകക്ഷി ചർച്ചകൾ; മോദിയുടെ സന്ദർശനത്തിന്റെ തുടർനടപടികൾ വിലയിരുത്തി

  • 26/08/2025



കുവൈത്ത് സിറ്റി: കുവൈത്ത് അസിസ്റ്റന്റ് ഫോറിൻ മിനിസ്റ്റർ ഫോർ ഏഷ്യൻ അഫയേഴ്സ് അംബാസഡർ സമീഹ് ജോഹർ ഹയാത്ത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ഡിസംബറിലെ കുവൈത്ത് സന്ദർശനത്തിന്റെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിനാണ് ഏഴാമത് കൂടിയാലോചനകൾ നടന്നത്.

മോദി കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹ് എന്നിവരുമായി നടത്തിയ ചർച്ചകളുടെ പുരോഗതി ചർച്ചകളിൽ വിഷയമായി.

കെ.യു.എൻ.എ.യുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി അരുൺ കുമാർ ചാറ്റർജി, ഗൾഫ് കാര്യങ്ങളുടെ അസിസ്റ്റന്റ് മന്ത്രി ഔസഫ് സയീദ് മഹാജൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായി ഹയാത്ത് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, വ്യാപാര, നിക്ഷേപ, സാംസ്കാരിക മേഖലകളിലെ സഹകരണം ചർച്ചയിൽ വിഷയമായി.

കൂടാതെ, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, വ്യോമയാനം, എണ്ണ, പുനരുപയോഗ ഊർജ്ജം, വ്യവസായം, നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ആരോഗ്യ മേഖല തുടങ്ങിയ വിഷയങ്ങളും ചർച്ചയിൽ ഉൾപ്പെട്ടു. പ്രധാനമന്ത്രി മോദിയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കിയതായി ഹയാത്ത് അഭിപ്രായപ്പെട്ടു. ഉന്നതതല സന്ദർശനങ്ങൾ ഇനിയും നടത്തുമെന്നും, വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനായി സംയുക്ത റോഡ്മാപ്പ് തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News