"ഒമാനും ഇന്ത്യയും കൈകോർത്തു"; ഇരു രാജ്യങ്ങൾക്കുമിടയിൽ എയർ ബബിൾ കരാർ നിലവിൽ വന്നു

  • 01/10/2020

ഒമാനും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർ നിലവിൽ വന്നു. ഇതു പ്രകാരം ഇരു രാഷ്ട്രങ്ങളിലെയും വിമാന കമ്പനികൾക്ക് വ്യവസ്ഥകൾക്കനുസരിച്ച് സാധാരണ സർവ്വീസുകൾ പുനരാരംഭിക്കാൻ സാധിക്കും. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീബ് സിംഗ് പുരിയാണ് ഇത് സംബന്ധിച്ചത് പ്രഖ്യാപനം നടത്തിയത്. നിലവില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പടെ വിവിധ രാഷ്ട്രങ്ങളുമായി ഇന്ത്യ എയര്‍ ബബിൾ പ്രകാരം വിമാന സര്‍വ്വീസുകള്‍ നടത്തിവരുന്നുണ്ട്. ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യയും, എയർ ഇന്ത്യ എക്സ്പ്രസും ഒമാനിലേക്കും തിരിച്ച് ഒമാൻ എയറും സലാം എയറും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കും സർവ്വീസ് നടത്തും. യാത്രക്കാർക്ക് ഈ വിമാനങ്ങളിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഇരു വശങ്ങളിലേക്കും യാത്ര ചെയ്യാൻ സാധിക്കും.


ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ ഇവിടെ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാർ, ഒ.സി.ഐ കാർഡ് ഉടമകൾ, ഇന്ത്യൻ വിസ ലഭിച്ച ഒമാനി പൗരന്മാർ എന്നിവർക്കാണ് യാത്രാനുമതി ലഭിക്കുക. ഒമാനിലേക്കുള്ള വിമാനങ്ങളിൽ സ്വദേശികൾ, ഒമാനിലേക്ക് പോകുന്ന റസിഡന്റ് വിസയിലുള്ള ഇന്ത്യക്കാർ എന്നിവർക്ക് യാത്ര ചെയ്യാം. അതേസമയം ഒക്ടോബര്‍ ഒന്ന് മുതല്‍ ഒമാന്‍ സാധാരണ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. എയര്‍ ബബ്ള്‍ വിമാനങ്ങളില്‍ ഒമാനിലെത്തുന്നവരും രാജ്യത്തെ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിർദേശമുണ്ട്.

Related News