ശൈത്യകാല വാക്സിനേഷൻ ക്യാമ്പെയിൻ സ്വദേശികൾക്ക് മാത്രമെന്ന് ആരോഗ്യമന്ത്രാലയം

  • 18/10/2020

കുവൈറ്റ് സിറ്റി;  2020-2021 കാലയളവിലെ ശൈത്യകാല വാക്സിനേഷൻ ക്യാമ്പെയിൻ നിലവിൽ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.  ഇൻഫ്ലുവൻസ, ബാക്ടീരിയ രോഗങ്ങൾ എന്നിവയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കുന്നതിനായി രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ പ്രതിരോധ കേന്ദ്രങ്ങൾ സജ്ജമാമെന്നും  മന്ത്രാലയം അറിയിച്ചു.  കുവൈറ്റിൽ ശൈത്യകാലത്തുണ്ടാകാനിടയുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനായി ആരോഗ്യ മന്ത്രാലയം പ്രത്യേക ക്യാമ്പെയിൻ  കഴിഞ്ഞ ദിവസം  ആരംഭിച്ചിരുന്നു. യർമൂഖ് മേഖലയിലെ അബ്ദുല്ല യൂസുഫ് അൽ അബ്ദ് അൽ ഹാദി ഹെൽത്ത് സെന്ററിൽ ഉദ്ഘാടന ചടങ്ങ് നടത്തിയിരുന്നത്.

1,50,000 ഡോസ് ഇൻഫ്ലുവൻസ വാക്സിനും 75,000 ന്യൂമോണിയ വാക്സിനും നൽകാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും എല്ലാവരും വാക്സിൻ എടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷൻ വഴി പ്രതിവർഷം ലോകത്ത് 20 ലക്ഷം മുതൽ 30 ലക്ഷം വരെ മരണം ഒഴിവാക്കാൻ കഴിയുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകളുണ്ടെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 35ലേറെ കേന്ദ്രങ്ങൾ വഴി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ട്. ക്യാമ്പെയിൻ ഡിസംബർ അവസാനം വരെ തുടരുമെന്ന് അധികൃതർ അറിയിച്ചിരുന്നു.

Related News