സ്പുട്നിക് വാക്സിനോടു കൂടിയ റഷ്യന്‍ ടൂര്‍പാക്കേജ് പരസ്യം വൈറൽ: കമ്പനി പുലിവാലുപിടിച്ചു; പിന്‍വലിച്ചു

  • 22/05/2021

കോവിഡും ലോക്ഡൗണും പോരാത്തതിന് കോവിൻ ആപ്പിൽ കയറി വാക്സിൻ ലഭ്യതയെ കുറിച്ച് തിരഞ്ഞ് ഒരറ്റത്തും എത്തിച്ചേരാനാവാതെയുള്ള അമ്പരപ്പും മടുപ്പും. അങ്ങനെ എന്തു ചെയ്യണം എങ്ങോട്ട് പോകണം എന്നറിയാതെ ഇരിക്കുന്നതിനിടെയാണ് യാത്രാപ്രേമികൾക്കായി ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ട്രാവൽ ഏജൻസിയുടെ വെബ്സൈറ്റിൽ ഒരു കിടിലൻ പരസ്യം പ്രത്യക്ഷപ്പെട്ടത്. വെറും 1.29 ലക്ഷം രൂപയ്ക്ക് വൻ ഓഫറുകളുടെ ഒരു പാക്കേജ് ആയിരുന്നു പരസ്യത്തിൽ.

24 ദിവസത്തേക്കുള്ള റഷ്യൻ യാത്രയുടെ പാക്കേജിൽ ഡൽഹിയിൽ നിന്ന് മോസ്കോയിലേക്കും തിരിച്ചുമുള്ള വിമാനടിക്കറ്റ്, നാല് ദിവസം സെന്റ് പീറ്റേഴ്സ് ബർഗ്ഗിൽ താമസം. 20 ദിവസം മോസ്കോയിൽ. പ്രാതലും രാത്രിഭക്ഷണവും ലഭിക്കും, അതും ഇന്ത്യൻ ഭക്ഷണം. കൂടാതെ ഗൈഡ് ട്രെയിൻ ടിക്കറ്റ്, സ്വകാര്യ വാഹനം തുടങ്ങിയ സൗകര്യങ്ങൾ വേറെ. ഇതൊന്നുമല്ല പാക്കേജിന്റെ ഹൈലൈറ്റ്. പതിനെട്ട് വയസ് കഴിഞ്ഞ ഇതു വരെ വാക്സിൻ എടുക്കാത്തവർക്ക് സ്പുട്നിക് V യുടെ രണ്ട് ഡോസും വാക്സിനെടുത്ത സർട്ടിഫിക്കറ്റും യാത്രക്കൊപ്പം കിട്ടും. ഈ വിവരങ്ങളെല്ലാം പരസ്യത്തിലുണ്ട്.

വാക്സിനെടുക്കാത്ത വ്യക്തികളെ റഷ്യയിലെത്തിച്ച് സ്പുടിനിക് V ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് അറേബ്യൻ നൈറ്റ്സ് എന്ന കമ്പനിയുടെ വക്താവ് അറിയിച്ചതായി ഇന്ത്യ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ പരസ്യം വ്യാജമാണെന്നും ഇത്തരം യാത്രകളൊന്നും കമ്പനി ഒരുക്കുന്നില്ലെന്നും കമ്പനിയുടെ വെബ്സൈറ്റിൽ ശനിയാഴ്ച അറിയിപ്പ് പ്രത്യക്ഷപ്പെട്ടു.

വാക്സിൻ ട്രിപ്പ് ഇപ്പോഴില്ലെന്നും മേയ് 29 ന് ആരംഭിക്കുന്ന റഷ്യൻ യാത്രക്കായി നേരത്തെ ബുക്ക് ചെയ്തവർക്കാണ് ഇപ്പോൾ യാത്ര നടപ്പാക്കുന്നതെന്നും പാക്കേജിൽ വാക്സിൻ ഉൾപ്പെടുന്നില്ലെന്നും അതേ കമ്പനി ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടപ്പോൾ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ടിലുണ്ട്. വിദേശീയർക്ക് വാക്സിൻ നൽകുന്ന കാര്യം റഷ്യ നിരസിച്ചതിനാലാണ് വാക്സിൻ ഉൾപ്പെടുത്താത്തതെന്നും അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വാക്സിനെടുക്കാൻ വേണ്ടി യാത്ര സംഘടിപ്പിക്കുന്നത് നിയമവിരുദ്ധമായതിനാൽ തങ്ങൾ ആ പാക്കേജ് ഉപേക്ഷിച്ചതായും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഗുണഭോക്താക്കളെ അറിയിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

വാക്സിൻ ടൂറിസം എന്ന പദ്ധതി ഉണ്ടായിരുന്നതായും എന്നാൽ അനുമതി ലഭിക്കാത്തതിനെ തുടർന്ന് അത് പ്രാഥമികഘട്ടത്തിൽ തന്നെ ഉപേക്ഷിച്ചതായും എന്നാൽ ആശയത്തെ കുറിച്ചുള്ള സൂചന ഏതോ വിധത്തിൽ പുറത്തു വന്നതോടെ വൻതോതിൽ പ്രചരിക്കുകയായിരുന്നുവെന്നും കമ്പനി വിശദീകരിച്ചു. പരസ്യം വ്യാജമാണെന്ന് അറിയിപ്പ് നൽകിയിട്ടും ഇന്ത്യയിൽ നിന്ന് പാക്കേജിനെ കുറിച്ച് അന്വേഷിച്ച് ഫോൺ വിളികൾ വരുന്നത് തുടരുകയാണെന്ന് കമ്പനി പറഞ്ഞു. കോവിഡ് വ്യാപനം തീവ്രമായതിനാൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് പല രാജ്യങ്ങളിലും വിലക്കുണ്ട്. അതേ സമയം റഷ്യയിൽ ഇന്ത്യാക്കാർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

Related News