നമസ്‌കരിക്കുന്നതിനിടെ ട്രക്കിടിച്ച് മരിച്ചു; പ്രവാസി തൊഴിലാളിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

  • 24/02/2022

അബുദാബി: യുഎഇയില്‍ നമസ്‌കരിക്കുന്നതിനിടെ ട്രക്കിടിച്ച് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 100,000 ദിര്‍ഹം (20 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവ്. ട്രക്കിന് പിന്നില്‍ നമസ്‌കരിക്കുന്നതിനിടെയാണ് തൊഴിലാളി ട്രക്ക് ഇടിച്ച് മരിച്ചത്. 

കേസില്‍ ട്രക്ക് ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയും മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് റാസല്‍ഖൈമ സിവില്‍ കോടതി ഉത്തരവിട്ടു. മരിച്ച തൊഴിലാളിയുടെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ ഏക രക്ഷാധികാരി എന്ന നിലയില്‍ ഇരയുടെ ഭാര്യയ്ക്ക് പ്രതികള്‍ 30,000 നല്‍കാനും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. 

ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് തൊഴിലാളിയുടെ മരണം സംഭവിച്ചതെന്ന് ആരോപിച്ച് ഏഷ്യക്കാരനായ തൊഴിലാളിയുടെ കുടുംബം കേസ് ഫയല്‍ ചെയ്തിരുന്നു. ഏക ആശ്രയമായിരുന്ന ഗൃഹനാഥന്റെ മരണം മൂലമുണ്ടായ ഭൗതികവും ധാര്‍മ്മികവുമായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് പ്രതികള്‍ 200,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം അപകടമുണ്ടായത് റോഡില്‍ അല്ലെന്നും അത് പ്രാര്‍ത്ഥിക്കാന്‍ വേണ്ടിയുള്ള സ്ഥലം അല്ലെന്നുമാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രതിനിധി വാദിച്ചത്. എന്നാല്‍ കേസ് പരിഗണിച്ച കോടതി ട്രക്ക് ഡ്രൈവര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. 

Related News