യുഎഇയിൽ ഇനി ചൂടുകാലം; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പും ആരോഗ്യ വിദഗ്ധരും

  • 14/03/2022


ദുബായ് : യുഎഇയിൽ ചൂടുകാലത്തിന് തുടക്കമായിരിക്കുകയാണ്. ചൂടുകാലത്തിന്റെ വരവറിയിച്ച് മരങ്ങൾ ഇലപൊഴിച്ചുതുടങ്ങി. പകൽ സമയത്ത് ചൂട് കൂടിത്തുടങ്ങിയത് കാൽനടയാത്രക്കാരുടെ എണ്ണം കുറച്ചിട്ടുണ്ട്. 

അതിശൈത്യം വിട്ടുമാറിയതിന് പിന്നാലെയാണ് ചൂടുകാലം ശക്തമാകുന്നത്. ചൂട് കൂടിയതോടെ പകൽ സമയത്ത് പാർക്കുകളിലും ബീച്ചുകളിലുമെത്തുന്നവരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. കോവിഡ് കഴിഞ്ഞ് തുറന്ന ടൂറിസം മേഖലയിലും സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായി. 

നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻ‌സി‌എം) നൽകുന്ന വിവരം അനുസരിച്ച്, മാർച്ച് 11 ആയിരുന്നു യുഎഇയിൽ അടുത്തിടെ ചൂട് കൂടിയ ദിവസം. 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി മാർച്ച് 11 ശേഷമുള്ള ദിവസങ്ങളിൽ ചൂട് ഉയർന്നുതന്നെയായിരുന്നു. വരും ദിവസങ്ങളിലും ചില പ്രദേശങ്ങളിൽ പകൽ സമയത്ത് പൊതുവെ വലിയ ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. പൊടിക്കാറ്റിനുള്ള സാധ്യതക്കും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മണിക്കൂറിൽ 35 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റ് വീശാമെന്നാണ് അറിയിപ്പ്.

അൽ റുവൈസ് പ്രദേശത്താണ് ഏറ്റവും കൂടിയ താപനിലയായി 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. അതേസമയം, ദുബായിലും അബുദാബിയിലും താപനില യഥാക്രമം 37 ഡിഗ്രി സെൽഷ്യസും 39 ഡിഗ്രി സെൽഷ്യസും ആണ്. രണ്ട് എമിറേറ്റുകളിലും 15 മുതൽ 65 ശതമാനം വരെ ഈർപ്പത്തിന്റെ അളവ് താഴ്ന്നു. ചൂടേറിയ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ നിർജലീകരണത്തെ പ്രതിരോധിക്കാനുള്ള മുൻകരുതലെടുക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related News