മുസ്‌ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ജീവിക്കുന്ന ഹിന്ദുക്കളെ നോക്കൂ ; സംഘപരിവാറിനെ വീണ്ടും കടന്നാക്രമിച്ച് യു.എ.ഇ രാജകുമാരി

  • 30/03/2022



ഷാർജ : ഇന്ത്യയിലെ ഇസ്ലാം മതവിശ്വാസികൾ നേരിടേണ്ടി വരുന്ന വിവേചനങ്ങളെ  ചോദ്യം ചെയ്ത് ഷെയ്ഖ ഹിന്ദ് ബിൻത് ഫൈസൽ അൽ ഖാസിം രാജകുമാരി. കർണ്ണാടകയിലെ ക്ഷേത്രപരിസരങ്ങളിൽ മുസ്‌ലിംകളായ ആളുകൾ കച്ചവടം നടത്താൻ പാടില്ലെന്ന വ്യവസ്ഥിതിയെയാണ് ഷെയ്ഖ ഹിന്ദ് ബിൻത് ഫൈസൽ കടന്നാക്രമിച്ചത്. 

മിഡിൽ ഈസ്റ്റിലെയും മറ്റും ഇസ്ലാമിക രാഷ്ട്രങ്ങളിൽ സമാധാനത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന ഹിന്ദുമത വിശ്വാസികളുടെ കണക്കുകൾ അടക്കം നിരത്തിയാണ് രാജകുമാരി, ബി.ജെ.പി ഭരണകൂടത്തെ ചോദ്യം ചെയ്തത്. 

മാർച്ച്‌ മുതൽ മെയ് വരെ വിവിധ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ അരങ്ങേറാനിരിക്കെയാണ് കർണ്ണാടക സർക്കാർ മുസ്‌ലിം വ്യാപാരികൾക്ക് വിവാദപരമായ വിലക്ക് ഏർപ്പെടുത്തിയത്. ഷിമോഗയിലെ അമ്പലത്തിൽ തുടങ്ങിയ പുതിയ നിയമം, വളരേ പെട്ടെന്ന് തന്നെ ചിക്ക്മംഗളൂർ, ഉഡുപ്പി തുടങ്ങിയ പ്രദേശങ്ങളിലേക്കും പടർന്നു. 

ഇന്തോനേഷ്യ, മലേഷ്യ, ജി.സി.സി രാജ്യങ്ങൾ തുടങ്ങിയ ഇടങ്ങളിലായി ലക്ഷക്കണക്കിന് ഹിന്ദുക്കൾ താമസിക്കുന്നുണ്ടെന്നും, അവർക്ക് ഇതുവരെ ഇത്തരം വിവേചനം നേരിടേണ്ടി വന്നിട്ടില്ലെന്നും ഷെയ്ഖ ചൂണ്ടിക്കാട്ടി. ട്വിറ്റർ പോസ്റ്റിലൂടെയാണ് രാജകുമാരി സർക്കാർ നിലപാടിൽ തന്റെ രോഷം പ്രകടിപ്പിച്ചത്. 

ഇതാദ്യമായല്ല ഇന്ത്യയിലെ അനീതികൾക്കെതിരെ ഷെയ്ഖ ഹിന്ദ് ബിൻ ഫൈസൽ ശബ്ദമുയർത്തുന്നത്. ഇസ്‌ലാമിനെ നിരന്തരം അവഹേളിച്ച ടിവി അവതാരകനെ യു.എ.ഇ യിൽ പരിപാടിക്ക് ക്ഷണിച്ചപ്പോഴും, മതസ്പർദ്ധ പടർത്തുന്ന പോസ്റ്റുകളുമായി യു.എ.ഇ.യിൽ താമസിക്കുന്ന ഒരു ഇന്ത്യക്കാരൻ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോഴും രാജകുമാരി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

Related News