ഉടമ്പടിയിൽ ഒപ്പുവെച്ചിട്ട് 40 വർഷം; ലോക്‌സഭയിൽ അന്റാർട്ടിക് ബിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

  • 02/04/2022

ദില്ലി: അന്റാർട്ടിക്ക് ഉടമ്പടിയിൽ ഒപ്പുവെച്ച് 40 വർഷങ്ങൾക്ക് ശേഷം അന്റാർട്ടിക് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. അന്റാർട്ടിക്ക് ഭൂഖണ്ഡത്തിലെ സന്തുലിതാവസ്ഥ നിലനിർത്താനായി ഗവേഷണ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമാണ് സർക്കാർ ബിൽ കൊണ്ടുവന്നത്. സർക്കാർ അനുമതിയില്ലാതെ അന്റാർട്ടിക് മേഖലയിലെ ഗവേഷണങ്ങൾ തടയാനും ബില്ലിലൂടെ ലക്ഷ്യമിടുന്നു. ഭൗമ-ശാസ്ത്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ്ങാണ് വെള്ളിയാഴ്ച ബിൽ അവതരിപ്പിച്ചത്. ജനവാസമില്ലാത്ത അന്റാർട്ടിക്കയിൽ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷാ വ്യവസ്ഥകൾ കൊണ്ടുവരിക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. അന്റാർട്ടിക്ക് മേഖലയിൽ ഗവേഷകർക്കും യാത്രികർക്കും എന്തൊക്കെ അനുവദനീയമാണെന്നും അല്ലെന്നും വ്യക്തമാക്കുന്നതാണ് ബിൽ.

അന്റാർട്ടിക് മേഖല സംരക്ഷിക്കുന്നതിനായുള്ള അന്റാർട്ടിക് ഉടമ്പടിയിൽ ഒപ്പിട്ട് നാല് പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യ ബിൽ കൊണ്ടുവരുന്നതെന്നും ശ്രദ്ധേയം. അതേസമയം, പ്രതിപക്ഷ അംഗങ്ങൾ ബില്ലിനെ എതിർത്തു. ബില്ലിലെ വ്യവസ്ഥകൾ ഇന്ത്യൻ പൗരന്മാർക്കും വിദേശ പൗരന്മാർക്കും ബാധകമാണെന്നും ഇന്ത്യൻ നിയമത്തിൽ വിദേശ പൗരന്മാരെ എങ്ങനെ ഉൾപ്പെടുത്തുമെന്നും കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ചോദിച്ചു. ബിൽ സെലക്ട് കമ്മിറ്റിക്കോ ജോയിന്റ് കമ്മിറ്റിക്കോ കൈമാറണമെന്നും അദ്ദേഹം വ്യക്തമാക്കി. അന്റാർട്ടിക്കയിൽ ഇന്ത്യൻ സർക്കാറിന് എന്ത് അധികാരമാണുള്ളതെന്ന് അറിയില്ലെന്ന് തൃണമൂൽ അംഗം സൗഗത റോയ് ചോദിച്ചു. അന്റാർട്ടിക്ക് ഉടമ്പടി പ്രകാരം എല്ലാ അംഗരാജ്യങ്ങളും അവരുടെ ഗവേഷണ കേന്ദ്രങ്ങളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനോ പരിശോധിക്കുന്നതിനോ വ്യവസ്ഥകൾ ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണെന്ന് മന്ത്രി ജിതേന്ദ്ര സിംഗ് മറുപടി നൽകി.

വരും വർഷങ്ങളിൽ അന്റാർട്ടിക് മേഖലയിൽ നിയമവിധേയമായതും അല്ലാത്തതുമായ ഗവേഷണങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്. ഉടമ്പടി പ്രകാരം ആഭ്യന്തര നിയമനിർമാണം നടത്തേണ്ടത് ആവശ്യമാണെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനും വ്യക്തമാക്കി. ബിൽ പ്രകാരം സർക്കാർ നിയമിച്ച കമ്മിറ്റി അനുമതി നൽകിയാൽ മാത്രമേ ഗവേഷണത്തിനോ അല്ലാതെയോ  അന്റാർട്ടിക്കയിലേക്ക് പ്രവേശിക്കാൻ സാധിക്കൂ. അന്റാർട്ടിക് മേഖലയിലെ ഖനനം, ധാതുവിഭവ ശേഖരണം എന്നിവ നിരോധിക്കുമെന്നും ചെടികൾ നശിപ്പിക്കുന്നതിനും പക്ഷികളെയും മൃഗങ്ങളെയും ശല്യം ചെയ്യുന്നതിനും നിരോധനമുണ്ടാകും. ആവാസ വ്യവസ്ഥക്ക് ദോഷകരമാകുന്ന തരത്തിൽ ഹെലികോപ്റ്ററുകളും കപ്പലുകളും വിമാനങ്ങളും പ്രവർത്തിക്കാൻ അനുവദിക്കില്ല.

Related News