ഒമാന്‍ വാണിജ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുന്നു

  • 11/05/2022



ദില്ലി: ഒമാനിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫിന്റെ നേതൃത്വത്തിലുള്ള ഉന്നതതല മൾട്ടി - സെക്ടറൽ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുന്നു. 48 അംഗ പ്രതിനിധി സംഘത്തിൽ ആരോഗ്യം, ഫാർമസ്യൂട്ടിക്കൽസ്, ഖനനം, വിനോദസഞ്ചാരം, ടെലികമ്മ്യൂണിക്കേഷൻ, ഊർജ്ജം, ഷിപ്പിംഗ്, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള ബിസിനസ് പ്രതിനിധികളും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

ബുധനാഴ്‍ച ന്യൂ ഡൽഹിയിൽ നടക്കുന്ന ഇന്ത്യ - ഒമാൻ സംയുക്ത കമ്മീഷൻ യോഗത്തിന്റെ പത്താമത് സെഷനിൽ ഇരുഭാഗത്തു നിന്നുമുള്ള മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും. വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയൽ, ഒമാൻ മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് എന്നിവർ യോഗത്തില്‍ അധ്യക്ഷത വഹിക്കും. 2021-2022 സാമ്പത്തിക വർഷത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 82 ശതമാനം വർധിച്ച് 9.94 ബില്യൺ യു.എസ് ഡോളറിലെത്തി നിൽക്കുന്ന ഒരു പ്രധാന സമയത്താണ് ഒമാനി പ്രതിനിധി സംഘത്തിന്റെ സന്ദർശനം.

വ്യാഴാഴ്‍ച ഇന്ത്യ - ഒമാൻ ജോയിന്റ് ബിസിനസ് കൗൺസിലിന്റെ യോഗം FICCIയും ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്‍ട്രിയും സംയുക്തമായി സംഘടിപ്പിക്കും.  ഇരു രാജ്യങ്ങളിലെയും മന്ത്രിമാരും യോഗത്തിന് സാക്ഷ്യം വഹിക്കും.  ബി2ബി പരിപാടികൾ, വ്യവസായ മേഖലകൾ തമ്മിലുള്ള ആശയവിനിമയം, നിക്ഷേപക യോഗങ്ങൾ തുടങ്ങി ന്യൂ ഡൽഹിയിലും മുംബൈയിലും ആയി മറ്റ് നിരവധി പരിപാടികൾ ഒമാൻ പ്രതിനിധികൾക്കായി സംഘടിപ്പിക്കുന്നുണ്ട്.

Related News