പ്രസവിച്ച് മിനിറ്റകള്‍ക്കകം സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം: 28 വയസുകാരിക്ക് ഏഴ് വര്‍ഷം ജയില്‍ ശിക്ഷ

  • 24/05/2022



ദുബൈ: പ്രസവിച്ച് മിനിറ്റകള്‍ക്കകം സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 28 വയസുകാരിക്ക് ദുബൈ കോടതി ഏഴ് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ചോരക്കുഞ്ഞിന്റെ മൃതദേഹം മൂന്ന് ദിവസം സൂക്ഷിച്ചുവെച്ച ശേഷം ചപ്പുചവറുകള്‍ക്കൊപ്പം ഉപേക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്‍തു. ശിക്ഷ അനുഭവിച്ച ശേഷം യുവതിയെ യുഎഇയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

യുവതിയുടെ തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന ഒരു യുവാവാണ് ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ പൊലീസിന് നല്‍കിയത്. ഏതാനും ദിവസം മുമ്പ് യുവതിയുടെ നിലവിളി കേട്ടുവെന്നും അത് പ്രസവ സമയത്ത് ആയിരുന്നിരിക്കാമെന്നും ഇയാള്‍ മൊഴി നല്‍കി. അതിന് ശേഷം മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞ് കെട്ടിടത്തിന്റെ ഇടനാഴിയില്‍ വെച്ച് യുവതിയെ കണ്ടു. അപ്പോള്‍ അവരുടെ കൈയില്‍ ഒരു ബാഗുണ്ടായിരുന്നു. 

ബാഗ് മറ്റൊരു സ്ഥലത്ത് ഉപേക്ഷിക്കാനാണെന്ന് യുവതി പറഞ്ഞപ്പോള്‍, താന്‍ സഹായിക്കാമെന്ന് പറഞ്ഞ് ഇയാള്‍ ബാഗ് വാങ്ങുകയായിരുന്നു. യുവതി തന്റെ താമസ സ്ഥലത്തേക്ക് പോയ ശേഷം ഇയാള്‍ ബാഗ് പരിശോധിച്ചപ്പോഴാണ് തുണികള്‍ക്കിടയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്. ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ യുവതിയെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു.

തനിക്ക് ഒരു വിവാഹേതര ബന്ധമുണ്ടെന്നും അതില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നും യുവതി മൊഴി നല്‍കി. അല്‍ റിഗ്ഗയിലെ താമസ സ്ഥലത്തുവെച്ച് പ്രസവിച്ചയുടന്‍ തന്നെ തലയിണ ഉപയോഗിച്ച് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു. കരച്ചില്‍ നിന്ന് കുഞ്ഞ് മരിക്കുന്നത് വരെ ശ്വാസം മുട്ടിക്കല്‍ തുടര്‍ന്നു. അടുത്ത മൂന്ന് ദിവസം മൃതദേഹം താമസ സ്ഥലത്തുതന്നെ സൂക്ഷിച്ചു. പിന്നീട് ബെഡ്‍ഷീറ്റുകള്‍ കൊണ്ട് മൂടി ബാഗിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്നാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ കോടതി ശിക്ഷ വിധിച്ചത്.

Related News