യൂണിയന്‍ കോപ് സ്റ്റോറുകളിലൂടെ ദിവസവും ഉപഭോക്താക്കളിലേക്ക് എത്തുന്നത് 4 ടണ്‍ മത്സ്യം

  • 06/06/2022



ദുബൈ: യൂണിയന്‍ കോപിന്റെ ദുബൈയിലെ വിവിധ ശാഖകള്‍ വഴി ശരാശരി മൂന്ന് മുതല്‍ നാല് ടണ്‍ വരെ മത്സ്യവും മറ്റ് സമുദ്ര ഉത്പന്നങ്ങളുമാണ് ദിവസവും ഉപഭോക്താക്കളിലേക്ക് എത്തുന്നത്. പ്രാദേശിക മത്സ്യങ്ങളും ഇറക്കുമതി ചെയ്യുന്നവയും ഉള്‍പ്പെടെയുള്ള കണക്കാണിതെന്ന് യൂണിയന്‍ കോപ് ഫ്രഷ് കാറ്റഗറി ട്രേഡ് വിഭാഗം മാനേജര്‍ യാഖൂബ് അല്‍ ബലൂഷി വിശദമാക്കി. 

യൂണിയന്‍ കോപിന്റെ മത്സ്യ വിഭാഗം മികച്ച ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കഴിഞ്ഞ വര്‍ഷം ആരംഭിച്ച പുതിയ ശാഖകളില്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി പ്രാദേശികവും ഇറക്കുമതി ചെയ്തവയുമായ കൂടുതല്‍ മത്സ്യ ഇനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശികവും ഇറക്കുമതി ചെയ്‍തവയുമായ 120 മുതല്‍ 150 വരെ മത്സ്യ ഇനങ്ങളാണ് സ്റ്റോറുകളിലേക്ക് എല്ലാ ദിവസവും എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഷേരി, സാഫി, ഹമൂര്‍, കനാദ്, ബയാ, നഗൂര്‍, ജഷ്, ഖബാത്ത്, ഖുബാബ്, കോര, ചെമ്മീന്‍, സീബാസ്, വിവിധ തരം ചെമ്മീനുകള്‍ തുടങ്ങിയ മത്സ്യങ്ങളൊക്കെ സ്റ്റോറുകളില്‍ എത്തുന്നുണ്ട്.

ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ പരന്നുകിടക്കുന്ന യൂണിയന്‍ കോപ് ശാഖകള്‍, അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെ പ്രാധാന്യം കാരണം തന്നെ കുടുംബങ്ങളുടെ പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രമായി മാറിയിട്ടുണ്ട്. ഫ്രഷ് മീറ്റ്, ഫിഷ്, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ പ്രത്യേകം സജ്ജീകരിച്ച വിഭാഗങ്ങളിലൂടെ ഏറ്റവും മികച്ച വിലയില്‍ എത്തിക്കുന്നത് വഴി സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്ന തരത്തിലാണ് സജ്ജമാക്കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഈ വര്‍ഷം ആദ്യം മുതല്‍ ഡിമാന്റ് വര്‍ദ്ധിക്കാന്‍ കാരണമാവുകയും ചെയ്‍തു.

മത്സ്യത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിന് പുതിയ തരം പാക്കേജിങ് രീതികളും ഗ്രില്‍ ചെയ്തതും പാചകം ചെയ്‍തുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചൂടാറാതെ ഏറെ നേരം കാത്തുസൂക്ഷിക്കുന്നതിനുള്ള പുതിയ സംവിധാനങ്ങളും യൂണിയന്‍ കോപ് സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്രില്‍ ചെയ്യുന്നതിനുള്ള പുതിയ രീതിക്ക് പുറമെയാണിത്. യൂണിയന്‍ കോപ് ഉപഭോക്താക്കളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും പൂര്‍ത്തീകരിക്കാന്‍ പാകത്തില‍ുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

Related News