ഉക്രൈനിലെയും ചൈനയിലെയും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇളവുകള്‍ക്കുള്ള സാധ്യത ഒരുങ്ങുന്നു

  • 18/06/2022

ദില്ലി: നിരന്തര അഭ്യര്‍ഥനകള്‍ക്കൊടുവില്‍ ചൈനയിലെയും യുക്രൈനിലെയും ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തിനകത്ത് പ്രാക്ടീസിനുള്ള സ്‌ക്രീനിംഗ് ടെസ്റ്റ് എഴുതാനുള്ള സാധ്യത തെളിയുന്നു. ഇളവനുവദിക്കാനുള്ള ശുപാര്‍ശ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തയ്യാറാക്കി. രണ്ടുരാജ്യങ്ങളിലെയും ആയിരക്കണക്കിന് അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനം ആശ്വാസമാകും.

കൊവിഡും യുദ്ധവും സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഒറ്റത്തവണ ഇളവനുവദിക്കാനാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ തീരുമാനം. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് ശുപാര്‍ശ തയ്യാറാക്കിയത്. ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചാല്‍ രണ്ട് രാജ്യങ്ങളിലെയും അവസാന വര്‍ഷ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്തെ ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കാതെതന്നെ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷ എഴുതാം. ഈ പരീക്ഷ പാസ്സായ ശേഷം രാജ്യത്തെ ആശുപത്രികളില്‍ രണ്ടു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയാല്‍ മെഡിക്കല്‍ പ്രാക്ടീസിനായുള്ള സ്ഥിരം രജിസ്‌ട്രേഷന്‍ കിട്ടും.

നേരത്തെ ഇന്ത്യയില്‍ ഒരു വര്‍ഷത്തെ പരിശീലനമായിരുന്നു പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. രണ്ടു വര്‍ഷത്തെ പരിശീലനം കുട്ടികളുടെ ക്ലിനിക്കല്‍ പരിശീലനത്തിലെ ന്യൂനതകള്‍ പരിഹരിക്കുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. എന്നാല്‍ പഠനം മുടങ്ങിയ എല്ലാ വിദ്യാര്‍ത്ഥികളുടെയും കാര്യത്തില്‍ നടപടി വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.ഇന്ത്യയില്‍ പ്രാക്‌സീസ് നടത്താന്‍ അനിവാര്യമായ ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് പരീക്ഷയില്‍ 2020 ല്‍ 16.5 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് വിജയിച്ചത്. കാല്‍ ലക്ഷത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ചൈനയിലും യുക്രൈനിലുമായി മെഡിക്കല്‍ പഠനം നടത്തുന്നത്.

Related News