സൗഹൃദത്തില്‍ നിന്ന് പിന്മാറിയതിന് കോളേജ് അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു; ജിംനേഷ്യം ട്രെയിനര്‍ അറസ്റ്റില്‍

  • 27/06/2022

പനജി: സൗഹൃദത്തില്‍ നിന്ന് പിന്മാറിയതിന് കോളേജ് അധ്യാപികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ജിംനേഷ്യം പരിശീലകന്‍ അറസ്റ്റില്‍. ഗോവയിലാണ് സംഭവം. കോര്‍ലിം സ്വദേശിനിയും ഖണ്ടോല ഗവ. കോളേജിലെ പ്രൊഫസറുമായ ഗൗരി ആചാരി(35)ആണ് കൊല്ലപ്പെട്ടത്. ജിംനേഷ്യം പരിശീലകനും മഹാരാഷ്ട്ര സ്വദേശിയുമായ ഗൗരവ് ബിദ്ര(36)യെയാണ് ഓള്‍ഡ് ഗോവ പോലീസ് അറസ്റ്റ് ചെയ്തത്. 

സൗഹൃദത്തില്‍നിന്ന് പ്രൊഫസര്‍ പിന്മാറിയതാണ് കൊലപാതകത്തിന് കാരണമായതെന്നും ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കൊല നടന്നത്. രാവിലെ കോളേജിലേക്ക് പോയ മകള്‍ തിരിച്ചെത്തിയില്ലെന്ന് പറഞ്ഞ് ഗൗരിയുടെ മാതാവ് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഗൗരി സഞ്ചരിച്ച വഴികളിലൂടെ അന്വേഷണം നടത്തിയ പോലീസ് സംഘം ഇവരുടെ നാനോ കാര്‍ വഴിയരികില്‍ കണ്ടെത്തി. യുവതിയുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും പോലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്നാണ് ഗൗരവ് ബിദ്രയുടെ നമ്പറില്‍നിന്ന് യുവതിയുടെ ഫോണിലേക്ക് നിരന്തരം കോളുകളും സന്ദേശങ്ങളും വന്നതായി കണ്ടെത്തിയത്. ഇതോടെ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പോലീസ് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 

2021-ലാണ് ജിംനേഷ്യം പരിശീലകനായ ഗൗരവിനെ ഗൗരി ആചാരി പരിചയപ്പെടുന്നത്. പേഴ്‌സണല്‍ ഫിറ്റ്‌നെസ് പരിശീലകനെ തേടിയിരുന്ന ഗൗരിക്ക് ഇന്റര്‍നെറ്റില്‍നിന്നാണ് ഗൗരവിന്റെ വിലാസവും നമ്പറും ലഭിച്ചത്. തുടര്‍ന്ന് ഗൗരവിനെ ബന്ധപ്പെടുകയും ഇയാള്‍ യുവതിക്ക് പരിശീലനം നല്‍കുന്നത് ആരംഭിക്കുകയുമായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ സൗഹൃദത്തിലായി. എന്നാല്‍ കഴിഞ്ഞമാസം മുതല്‍ യുവതി ഗൗരവില്‍നിന്ന് അകലം പാലിച്ചു. ഗൗരവുമായുള്ള സൗഹൃദം തുടരാന്‍ താത്പര്യമില്ലെന്നും തുറന്നുപറഞ്ഞു. ഇതോടെയാണ് ഗൗരവിന് യുവതിയോട് പക ആരംഭിച്ചതെന്നും ഈ പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. 

സംഭവദിവസം വൈകിട്ട് 4.30-ഓടെ പ്രതി യുവതിയുടെ വീടിന് സമീപമെത്തി. യുവതി എത്തിയിട്ടില്ലെന്ന് മനസിലാക്കിയ ഇയാള്‍ വീടിന് സമീപം കാത്തിരുന്നു. വൈകിട്ട് 6.30-ഓടെയാണ് ഗൗരി ആചാരി വീടിന് സമീപമെത്തിയത്. റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് യുവതി കാറിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ അകത്തേക്ക് തള്ളിയിട്ട് പ്രതി കാറിനുള്ളില്‍ കയറി. ഗൗരിയുമായി സംസാരിക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും സംസാരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ച യുവതി, കാറില്‍നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചു. തുടര്‍ന്ന് യുവതിയെ പിടിച്ചുവലിച്ച് വീണ്ടും കാറിനകത്തേക്ക് തള്ളിയിട്ട പ്രതി വാതില്‍ പൂട്ടിയശേഷം യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹവുമായി ഇയാള്‍ കാറോടിച്ച് പോയി കോര്‍ലിമിലെ പാര്‍ക്കിന് സമീപം വാഹനം നിര്‍ത്തി മൃതദേഹം തന്റെ കാറിലേക്ക് മാറ്റി. പിന്നീട് ഓള്‍ഡ് ഗോവയിലെ ബൈപ്പാസ് റോഡിന് സമീപത്തെ കാട്ടില്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ബൈപ്പാസ് റോഡിന് സമീപത്തെ കാട്ടില്‍നിന്ന് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പിന്നീട് ബാംബോലിം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

Related News