ജന്മദിനത്തില്‍ ഓര്‍ഡര്‍ ചെയ്ത റൊട്ടിയുടെ എണ്ണം കുറഞ്ഞു; ചോദ്യം ചെയ്ത യുവാവിനെ റെസ്റ്റോറന്റ് ഉടമയും ജീവനക്കാരും അടിച്ചു കൊന്നു

  • 27/06/2022

ലക്‌നൗ: റൊട്ടിയുടെ പേരില്‍ യുവാവിനെ അടിച്ചു കൊന്നു. ജന്മദിനത്തില്‍ ഓര്‍ഡര്‍ ചെയ്തത് അനുസരിച്ച് റൊട്ടി എത്താതിരുന്നത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്. ഉത്തര്‍പ്രദേശിലാണ് സംഭവം. റെസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്നാണ് യുവാവിനെ അടിച്ചുകൊന്നതെന്ന് പോലീസ് പറയുന്നു.

ബറേലിയിലാണ് സംഭവം. 30കാരനായ സണിയെയും ബന്ധുവിനെയുമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ സണിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ച ജന്മദിനം ആഘോഷിക്കാന്‍ 150 റൊട്ടിക്കാണ് സണി ഓര്‍ഡര്‍ നല്‍കിയത്. ഇതിന് ആവശ്യമായ പണവും കൈമാറിയിരുന്നു.

എന്നാല്‍ 40 റൊട്ടി മാത്രമാണ് വീട്ടിലേക്ക് റെസ്റ്റോറന്റ് ഉടമ കൊടുത്തുവിട്ടത്. ഇത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. റൊട്ടിയെ ചൊല്ലി റെസ്‌റ്റോറന്റ് ഉടമയുമായി സണിയും ബന്ധുവും വഴക്കിട്ടു. ക്ഷുഭിതനായ റെസ്റ്റോറന്റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് വടി ഉപയോഗിച്ച് ഇരുവരെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ സണി മരിക്കുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

Related News