കാമുകിയായ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; 21കാരന്‍ അറസ്റ്റില്‍

  • 28/06/2022

ബിജ്‌നോര്‍: പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ അഥ്വരിവാല സ്വദേശി പ്രവീണി(21)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹത്തിന് നിര്‍ബന്ധിച്ചതാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കുഴിച്ചിടാന്‍ ഒരു സുഹൃത്തും ഇയാളെ സഹായിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ബര്‍ഹാപുര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ജൂണ്‍ നാലാം തീയതിയാണ് 12-ാം ക്ലാസ് വിദ്യാര്‍ഥിനിയായ 19-കാരിയെ കാണാതായത്. ജൂണ്‍ 16-ാം തീയതിയാണ് മാതാപിതാക്കള്‍ സംഭവത്തില്‍ പരാതി നല്‍കിയതെന്നാണ് പോലീസിന്റെ വിശദീകരണം.

കോളേജിലേക്ക് പോയ മകള്‍ വീട്ടില്‍ തിരിച്ചെത്തിയില്ലെന്നായിരുന്നു പരാതി. മകളുടെ കാമുകനായ പ്രവീണിനെക്കുറിച്ചുള്ള വിവരങ്ങളും ഇവര്‍ പോലീസിന് നല്‍കി. മകളും പ്രവീണും തമ്മില്‍ പ്രണയത്തിലാണെന്ന് ഗ്രാമത്തില്‍ അഭ്യൂഹമുണ്ടെന്നും ഇയാള്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടെന്നും ഇവര്‍ മൊഴി നല്‍കി. തുടര്‍ന്ന് പോലീസ് സംഘം യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.

ചോദ്യംചെയ്യലില്‍ പ്രവീണ്‍ കുറ്റം സമ്മതിച്ചു. താനും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. നാലാം തീയതി കാമുകിയെ തന്റെ ബൈക്കില്‍ കയറ്റി ഒരു ഹോട്ടലില്‍ എത്തിച്ചു. ഇവിടെവെച്ച് പെണ്‍കുട്ടി വിവാഹത്തിന് നിര്‍ബന്ധിച്ചു. എത്രയും വേഗം വിവാഹം നടത്തണമെന്നായിരുന്നു കാമുകി  ആവശ്യപ്പെട്ടത്. ഇതോടെ കാമുകിയുമായി വഴക്കുണ്ടായി. ഇതിനിടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പ്രതി മൊഴി നല്‍കിയത്.

കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതോടെ മൃതദേഹവുമായി യുവാവ് സ്വന്തം ഗ്രാമത്തിലേക്ക് പോയി. തുടര്‍ന്ന് സുഹൃത്തിന്റെ സഹായത്തോടെ ഒരു ഓവുചാലിന് സമീപം മൃതദേഹം കുഴിച്ചിടുകയായിരുന്നു. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുഴിച്ചിട്ട മൃതദേഹം പോലീസ് കണ്ടെടുത്തു. പ്രവീണിനെ സഹായിച്ച സുഹൃത്ത് ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പ്രതിയുടെ ബൈക്ക് പിടിച്ചെടുത്തിട്ടുണ്ടെന്നും ബിജ്‌നോര്‍ എസ്.പി. ധരംവീര്‍ സിങ് പറഞ്ഞു.

Related News