അയര്‍ലന്‍ഡിനെതിരായ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് ജയം

  • 29/06/2022

ഡബ്ലിന്‍: അയര്‍ലന്‍ഡിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ ഒന്ന് പകച്ചെങ്കിലും രണ്ടാം ടി20 മത്സരത്തിലും വിജയം നേടി ഇന്ത്യ. സ്‌കോര്‍ ഇന്ത്യ: ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 225. അയര്‍ലന്‍ഡ്: അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അയര്‍ലന്‍ഡിന് മിന്നുന്ന തുടക്കമാണ് ലഭിച്ചത്. പോള്‍ സ്റ്റെര്‍ലിംഗും ആന്‍ഡ്രു ബാല്‍ബിറിനിയും ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഐറിഷ് വീര്യത്തിന്റെ ചൂടറിഞ്ഞു. സ്റ്റെര്‍ലിംഗിന് (40) ബിഷണോയ്ക്ക് മുന്നില്‍ പിഴച്ചതോടെയാണ് ഇന്ത്യ ആശ്വസിച്ചത്. പിന്നീടെത്തിയ ഹാരി ഹെക്ടറുമായി ചേര്‍ന്ന് ബാല്‍ബിറിനി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 

ബാല്‍ബിറിനിയെ (60) ഹര്‍ഷല്‍ പട്ടേല്‍ പവലിയനിലേക്ക് മടക്കി അയച്ചപ്പോള്‍ ലോക്‌റാന്‍ ടക്കര്‍ക്കും കാര്യമായി പൊരുതാനായില്ല.എന്നാല്‍, ജോര്‍ജ് ഡോക്‌റല്ലും മാര്‍ക്ക് അഡയറും ഒന്നിച്ചതോടെ ഐറിഷ് പട വീണ്ടും സ്വപ്നങ്ങള്‍ കണ്ട് തുടങ്ങി. ഉമ്രാന്‍ മാലിക്ക് എറിഞ്ഞ അവസാന ഓവറിലും ഇരുവരും ആവും വിധം പരിശ്രമിച്ച് നോക്കിയെങ്കിലും വിജയമെന്ന് സ്വപ്നത്തിലേക്ക് ടീമിനെ എത്തിക്കാന്‍ സാധിച്ചില്ല. ഇന്ത്യക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ദീപക് ഹൂഡയുടെ സെഞ്ചുറി മികവിലും സഞ്ജു സാംസണിന്റെ മിന്നും അര്‍ധ സെഞ്ചുറിയുടെ കരുത്തിലുമാണ് കൂറ്റന്‍ സ്‌കോര്‍ കുറിച്ചത്.

തുടക്കം പാളി, പിന്നെ പൊളിച്ചടുക്കിടോസിലെ ഭാഗ്യം ഇന്ത്യയെ തുടക്കത്തില്‍ തുണച്ചില്ല. എങ്കിലും ഇന്നിംഗ്‌സിലെ ആദ്യ പന്ത് നേരിട്ട സഞ്ജു ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. രണ്ടാം ഓവറിലും സഞ്ജു ബൗണ്ടറി നേടി. എന്നാല്‍ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യക്ക് ഇഷാന്‍ കിഷന്റെ വിക്കറ്റ് നഷ്ടമായി. അഞ്ച് പന്തില്‍ 3 റണ്‍സെടുത്ത കിഷനെ മാര്‍ക്ക് അഡെയര്‍ വീഴ്ത്തി. എന്നാല്‍ കിഷന്‍ മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ദീപക് ഹൂഡ കഴിഞ്ഞ മത്സരത്തില്‍ നിര്‍ത്തിയേടത്തു നിന്ന് തുടങ്ങി. സഞ്ജുവും മോശമാക്കിയില്ല.പവര്‍ പ്ലേ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുത്ത ഇന്ത്യയെ സഞ്ജുവും ഹൂഡയും ചേര്‍ന്ന് 11-ാം ഓവറില്‍ 100 കടത്തി. 27 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹൂഡയായിരുന്നു ആക്രമണം നയിച്ചത്. ഹൂഡ ക്രീസിലെത്തുമ്പോള്‍ 10 റണ്‍സിലെത്തിയിരുന്നു സഞ്ജു. എന്നാല്‍ സഞ്ജുവിന് മുമ്പെ ഹൂഡ അര്‍ധസെഞ്ചുറി തികച്ച് മുന്നേറി. പത്താം ഓവറില്‍ ഹൂഡ അര്‍ധസെഞ്ചുറിയിലെത്തിയപ്പോള്‍ പതിമൂന്നാം ഓവറിലാണ് സഞ്ജു ടി20 കരിയറില്‍ തന്റെ ആദ്യ രാജ്യാന്തര അര്‍ധസെഞ്ചുറി കുറിച്ചത്. സഞ്ജു അര്‍ധസെഞ്ചുറിയിലെത്തുമ്പോള്‍ ഹൂഡ 80 റണ്‍സിലെത്തിയിരുന്നു. 31 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും പറത്തിയാണ് സഞ്ജു അര്‍ധസെഞ്ചുറിയിലെത്തിയത്.

Related News