ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് മുസ്ലിം ലോ ബോര്‍ഡ്

  • 29/06/2022

ദില്ലി: ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ്.. നിയമം കൈയിലെടുക്കുന്നത് അങ്ങേയറ്റം അപലപനീയവും ഖേദകരവും അനിസ്ലാമികവുമാണെന്ന് ജനറല്‍ സെക്രട്ടറി ഹസ്രത്ത് മൗലാന ഖാലിദ് സൈഫുള്ള റഹ്‌മാനി അറിയിച്ചു. ''മുഹമ്മദ് നബിക്കെതിരെ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ നടത്തിയ അപകീര്‍ത്തികരമായ വാക്കുകള്‍ മുസ്ലീം സമുദായത്തിന് വേദനാജനകമാണ്. ഏതെങ്കിലും മതപരമായ വ്യക്തിത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം മുറിവില്‍ ഉപ്പു പുരട്ടലല്ലാതെ മറ്റൊന്നുമല്ല. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല, ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണ്.'' ഹസ്രത്ത് മൗലാന ഖാലിദ് സൈഫുള്ള റഹ്‌മാനി പറഞ്ഞു.

ഉദയ്പൂരില്‍ നടന്ന ക്രൂരമായ കൊലപാതകത്തെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ശക്തമായി അപലപിക്കുന്നു. നിയമമോ ഇസ്ലാമിക ശരീഅത്തോ ഇത്തരം പ്രവര്‍ത്തി അനുവദിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തിനും സാമൂഹിക ഐക്യത്തിനും ഭംഗം വരുത്തുന്ന ഇത്തരം നടപടികളില്‍ ഏര്‍പ്പെടരുതെന്നും നിയമം കൈയിലെടുക്കരുതെന്നും ക്ഷമയോടെ പ്രവര്‍ത്തിക്കണമെന്നും ബോര്‍ഡ് മുസ്ലീം സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. നേരത്തെ സംഭവത്തെ ജമിയത്ത് ഉലമ-ഇ-ഹിന്ദ് അപലപിക്കുകയും, കൊലപാതകം ഇസ്ലാമിനും രാജ്യത്തെ നിയമത്തിനും എതിരാണെന്ന് പറയുകയും ചെയ്തിരുന്നു.

Related News