മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിലേക്ക്: ഏകനാഥ് ഷിൻഡേ, ദേവേന്ദ്ര ഫഡ്നവിസിനൊപ്പം ഗവർണറെ കാണും

  • 30/06/2022


മുംബൈ: രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ബിജെപി അധികാരത്തിലേക്ക്. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ ദേവേന്ദ്ര ഫഡ്നവിസിന്‍റെ വീട്ടിലേക്കാണ് പോയത്. ഏകനാഥ് ഷിൻഡേ, ദേവേന്ദ്ര ഫഡ്നവിസിനൊപ്പം ഗവർണറെ കാണും എന്നാണ് റിപ്പോര്‍ട്ട്. ശിവസേനാ വിമതരുടെ പിന്തുണക്കത്തുമായിട്ടാവും ദേവേന്ദ്ര ഫഡ്നാവിസ് ഗവർണറെ കാണുക. കനത്ത സുരക്ഷയാണ് ഏകനാഥ് ഷിൻഡേയ്ക്ക് പൊലീസ് ഒരുക്കിയിരുന്നത്. 

മന്ത്രിസ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതേയുള്ളൂ എന്നാണ് ഏകനാഥ് ഷിൻഡേ പറയുന്നത്. അതേസമയം, മഹാവികാസ് അഖാഡി സഖ്യം തുടരണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കോൺഗ്രസ് യോഗം ചേരുകയാണ്.

രണ്ടര വർഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസർക്കാറിനാണ് ഇന്നലെ കര്‍ട്ടന്‍ വീണത്. വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ഉദ്ദവ് രാജി വച്ചതോടെ ഇനി പന്ത് ബിജെപിയുടെ കോർട്ടിലാണ്. വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണക്കത്തുമായി ഫഡ്നാവിസ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കും. രണ്ട് ദിവസത്തിനകം രാജ്ഭവൻ ദർബാർ ഹാളിൽ വച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ധാരണ. സത്യപ്രതിജ്ഞ ദിവസം മുംബൈയിലെത്തിയാൽ മതിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഗോവയിലുള്ള ശിവസേനാ വിമതർക്ക് നൽകിയ നിർദ്ദേശം. ബിജെപിയുമായി സഖ്യത്തിലാവുമെങ്കിലും മന്ത്രിസ്ഥാനങ്ങളെക്കുറിച്ച് ചർച്ച നടക്കുന്നതേയുള്ളൂ എന്ന് ഗോവയിലുള്ള വിമത നേതാവ് ഏകനാഥ് ഷിൻഡേ പ്രതികരിച്ചു. 

അതിനിടെ, ഉദ്ദവ് താക്കറെയെ പുറകിൽ നിന്ന് കുത്തിയെന്ന് ഒരു കാർട്ടൂൺ സഹിതം ശിവസേന വക്താവും മുതിര്‍ന്ന നേതാവുമായ സഞ്ജയ് റാവത്തും ട്വീറ്റ് ചെയ്തു. വിശ്വാസ വോട്ടെടുപ്പിന് ഉദ്ദവ് താക്കറെ തയ്യാറാവണമായിരുന്നെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ബാലാസാഹേബ് തോറാട്ടും പറഞ്ഞു. സഖ്യത്തിന്‍റെ ഭാവി ചർച്ച ചെയ്യാൻ നിയമസഭാ മന്തിരത്തിൽ എംഎൽഎമാരുടെ യോഗവും കോൺഗ്രസ് വിളിച്ചു.

Related News