ചിതലിനെ കൊല്ലാന്‍ ദമ്പതികള്‍ വീടിനുള്ളില്‍ തീയിട്ടു; മകള്‍ പൊള്ളലേറ്റു മരിച്ചു

  • 06/08/2022

ചെന്നൈ: ചിതലിനെ തീയിട്ട് കൊല്ലാനുള്ള ദമ്പതികളുടെ ശ്രമത്തിനിടെ മകൾ പൊള്ളലേറ്റു മരിച്ചു. ഹുസൈൻ ബാഷ (42), ആയിഷ (35) എന്നിവരുടെ മകൾ ഫാത്തിമ (13) ആണ് മരിച്ചത്. വ്യാഴാഴ്‌ച തമിഴ്നാട്ടിലെ പല്ലാവരത്താണ് സംഭവം ഉണ്ടായത്. 

പെയിന്റിങ് തൊഴിലാളിയായ ഹുസൈന്‍റെ ഓല മേഞ്ഞ വീടിന്റെ ചുവരിലും വാതിലിലുമെല്ലാം ചിതല്‍ശല്യം രൂക്ഷമായിരുന്നു. ആദ്യം മണ്ണെണ്ണ ഒഴിച്ച് ചിതലിനെ അകറ്റാനായി നോക്കിയെങ്കിലും കുറച്ച് ദിവസം കഴിഞ്ഞതോടെ ചിതല്‍ വീണ്ടുമെത്തി. തുടര്‍ന്ന് ചിതല്‍ ശല്യം ഒഴിവാക്കാനായി വാതിലുകളിലും മൂലകളിലും പെയിന്റിലൊഴിക്കുന്ന തിന്നർ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 

എന്നാല്‍ തീ നിയന്ത്രണാതീതമായി ആളിപ്പടർന്നു. വീട്ടിലെ സാധനങ്ങളിലേക്ക് തീ പടര്‍ന്നതോടെ ബാഷയും ഭാര്യയും മകളും ഉള്ളില്‍ കുടുങ്ങിപ്പോയി. വാതില്‍ അകത്ത് നിന്നടച്ച് അതിലും തിന്നര്‍ ഒഴിച്ചിരുന്നതുകൊണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെടാനുമായില്ല. നിലവിളി കേട്ടെത്തിയ അയൽവാസികളാണ് വാതിൽ കുത്തിത്തുറന്ന് മൂന്നുപേരെയും പുറത്തെത്തിച്ചത്. 

ദമ്പതികൾ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും കുട്ടി ഗുരുതരമായി പൊള്ളലേറ്റ് മരിച്ചു. ദമ്പതികൾ കിൽപ്പോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പല്ലാവരം, താംബരം എന്നിവിടങ്ങളിൽ നിന്ന് രണ്ട് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. 

Related News