വിഴിഞ്ഞത്ത് നടക്കുന്നത് ലക്ഷണമൊത്ത അന്താരാഷ്ട്ര ഗൂഢാലോചന: പി.മോഹനന്‍

  • 30/11/2022

കോഴിക്കോട്: വിഴിഞ്ഞത്ത് നടക്കുന്നത് ലക്ഷണമൊത്ത അന്താരാഷ്ട്ര ഗൂഢാലോചനയാണെന്ന് കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍. നിരോധിക്കപ്പെട്ട തീവ്രവാദ പ്രസ്ഥാനങ്ങളിലെ അംഗങ്ങള്‍ വരെ ഇതില്‍ പങ്കാളികളാണ്. വിഴിഞ്ഞം സമരത്തിന്റെ മറ്റൊരു പതിപ്പാണ് കോഴിക്കോട് കോതിയില്‍ നടക്കുന്നതെന്നും പി. മോഹനന്‍ പറഞ്ഞു. മാലിന്യ പ്ലാന്റിനെതിരെ സമരം നടക്കുന്ന കോതിയില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.


വിഴിഞ്ഞം കേന്ദ്രമായി അട്ടിമറി സമരം നടക്കുകയാണ്. പൊലീസീനെക്കൊണ്ട് വെടിവെപ്പ് ഉണ്ടാക്കാനാണ് ശ്രമം. വിമോചന സമരമാണ് ചിലരുടെ ലക്ഷ്യം. കേരളത്തിലെ സര്‍‌ക്കാറിനെ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്നത് ഇല്ലാതാക്കാനാണ് അട്ടിമറിക്കുന്നത്. ഇതിന് മാധ്യമങ്ങളും കൂട്ടുനില്‍ക്കുകയാണ്. വിഴിഞ്ഞത്തും കോതിയിലും നടക്കുന്നത് ഒരേസമരമാണ്. സര്‍വകക്ഷി യോഗത്തില്‍ യുഡിഎഫ് പദ്ധതിയെ അനുകൂലിച്ചതാണ്. അന്നെടുത്ത നിലപാട് പിന്നീട് മാറി. കോതിയില്‍ മറ്റൊരു വിഴിഞ്ഞമുണ്ടാക്കാനാണോ യുഡിഎഫ് ശ്രമമെന്ന് തുറന്ന് പറയണം.

ഡെപ്യൂട്ടി മേയര്‍ മുസാഫിറിനെ പ്ലാന്റിന്റെ പേരില്‍ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ പതിനായിരങ്ങള്‍ ഇറങ്ങി പ്രതിരോധിക്കും. സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നാടിന് ആവശ്യമാണ്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് യുഡിഎഫ് ജനങ്ങളുടെ മനസ്സില്‍ മാലിന്യം കോരിയിടുകയാണ്. കക്കൂസ് മാലിന്യം ലോറിയില്‍ കൊണ്ടുവരുമെന്ന് കള്ളം പ്രചരിപ്പിക്കുന്നുവെന്നും മോഹനന്‍ പറഞ്ഞു.

Related News