വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരായ ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ

  • 01/12/2022

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ അദാനി ഗ്രൂപ്പും കരാര്‍ കമ്ബനിയും നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംഘര്‍ഷത്തില്‍ സ്വീകരിച്ച നിയമനടപടികള്‍ അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വൈദികന്‍ ഉള്‍പ്പെടെ പദ്ധതി പ്രദേശത്തു അതിക്രമിച്ചു കയറിയെന്നും സംഘര്‍ഷം ഉണ്ടാക്കിയെന്നും പൊലീസിന്‍്റെ സത്യവാങ്മൂലം.


ലഹളയുണ്ടാക്കിയവര്‍ക്കെതിരെയും പ്രേരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം. വിഷയത്തിലെ തല്‍സ്ഥിതി വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിയെ അറിയിക്കും. അതേസമയം വിഴിഞ്ഞത്ത് 27നു നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 3,000 പേര്‍ക്കെതിരെ കേസെടുത്തെന്നും 85 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നെന്നും പൊലീസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. 64 പൊലീസുകാര്‍ക്കു പരുക്കേറ്റെന്നും ചിലരുടെ പരുക്ക് ഗുരുതരമാണെന്നും വ്യക്തമാക്കി.

വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സഹിതമാണു തിരുവനന്തപുരം പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍ സത്യവാങ്മൂലം നല്‍കിയത്. 26നു പദ്ധതി പ്രദേശത്തിന്റെ മുഖ്യ കവാടത്തിലെത്തിയ നിര്‍മാണ കമ്ബനിയുടെ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ഫാ. യൂജിന്‍, ഫാ. ഫിയോവിയൂസ് എന്നിവര്‍ അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തു റോഡ് തടഞ്ഞു. സമീപത്തെ പള്ളികളിലെ മണി അടിച്ചു വിശ്വാസികളെ കൂട്ടി. തുടര്‍ന്നു സ്ത്രീകളും കുട്ടികളും വയോധികരും ഉള്‍പ്പെടുന്ന 2,000 ആളുകള്‍ സംഘമായി അക്രമം നടത്തി, സത്യവാങ്മൂലത്തില്‍ പറയുന്നു.

Related News