സഭാ സമ്മേളനത്തിൽ വിഴിഞ്ഞം സമരം സംബന്ധിച്ച് അടിയന്തര പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം

  • 05/12/2022

തിരുവനന്തപുരം: നിയമ സഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വിഴിഞ്ഞം സമരത്തിൽ അടിയന്തിര പ്രമേയം കൊണ്ട് വരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസത്തെ സമവായ ചർച്ച ഫലം കാണാത്ത സാഹചര്യത്തിൽ സർക്കാരിനെ സമ്മർദ്ദത്തിൽ ആക്കുകയാണ് പ്രതിപക്ഷ നീക്കം. ഗവർണ്ണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാൻ ഉള്ള ബിൽ നാളെ സഭയിൽ അവതരിപ്പിക്കും. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ശേഷം ഈ ആഴ്ച്ച തന്നെ ബിൽ പാസ്സാക്കാൻ ആണ് ശ്രമം. ഗവർണ്ണറെ പിന്തുണക്കാൻ ഇല്ലെങ്കിലും ലീഗും ബില്ലിനെ എതിർക്കും.

വിഴിഞ്ഞത്ത് സമവായത്തിനായി തിരക്കിട്ട ശ്രമങ്ങളാണ് നടന്നത്. സർക്കാരും മധ്യസ്ഥൻറെ റോളിലുള്ള കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവയും സമരസമിതിയും പലതട്ടിൽ ആശയവിനിമയം നടത്തി. വൈകീട്ട് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും യോഗം ചേർന്ന ശേഷം സമരസമിതിയുമായി ചർച്ച നടത്താനായിരുന്നു ധാരണ. എന്നാൽ അനുരഞ്ജന ചർച്ചകളിൽ ഉയർന്ന് വന്ന നിർദ്ദേശങ്ങളിൽ ഇനിയും വ്യക്തത ആകാത്തതിനാൽ സമരസമിതി-സർക്കാർ ചർച്ച നടന്നില്ല. തീരശോഷണം പഠിക്കാനുള്ള വിദഗ്ധസമിതിയിൽ സമരസമിതി നിർദ്ദേശിക്കുന്ന പ്രതിനിധിയെ വെക്കണമെന്ന ആവശ്യത്തിൽ സർക്കാർ വഴങ്ങിയിട്ടില്ല. 

തീരത്ത് നിന്നും മാറിതാമസിക്കുന്നവർക്കുള്ള വീട്ടുവാടക 5500 ൽ നിന്നും 8000 ആക്കാമെന്ന് സർക്കാർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ കൂട്ടുന്ന തുക അദാനി ഗ്രൂപ്പിൻറെ സിഎസ്ആർ ഫണ്ടിൽ നിന്നും നൽകാനായിരുന്നു നീക്കം. ഇതിനെ സമരസമിതി എതിർത്തു. സർക്കാർ നൽകുന്ന ഉറപ്പുകൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താൻ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാക്കാമെന്നാണ് മറ്റൊരു നിർദ്ദേശം. ഇതിൽ സർക്കാറിൻരെയും സമരസമിതിയുടേയും പ്രതിനിധികൾ ഉണ്ടാകും. 

മറ്റ് ആവശ്യങ്ങൾ അംഗീകരിച്ചാൽ തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ട് പോകാൻ വരെ തയ്യാറെന്ന സൂചന സമരസമിതി നൽകുന്നുണ്ട്. നാളെ പകൽ വീണ്ടും അനുരജ്ഞന നീക്ക നടത്തി വൈകീട്ടോടെ മന്ത്രിസഭാ ഉപസമിതി സമരക്കാരുമായി ചർച്ച നടത്താനാണ് ശ്രമം. ഇതിനിടെ സമാധാനാ ദൗത്യവുമായി ഏഴ് പ്രമുഖരുടെ സംഘം വിഴിഞ്ഞം സന്ദർശിച്ചു. സമാധാന നീക്കം വൈകിപ്പോയെന്നാണ് തുറമുഖം വേണമെന്നാവശ്യപ്പെടുന്ന പ്രാദേശിക ജനകീയ കൂട്ടായ്മ വിമർശിച്ചത്.

Related News