മത്സ്യതൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള ഭൂമി കൈമാറാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം

  • 07/12/2022

തിരുവനന്തപുരം: ജില്ലയിലെ മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കാനുള്ള കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ മത്സ്യബന്ധനവകുപ്പിന് ഭൂമി കൈമാറാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.


തിരുവനന്തപുരം ജില്ലയില്‍ മുട്ടത്തറ വില്ലേജില്‍ ക്ഷീരവികസന വകുപ്പിന്‍റെ കൈവശത്തിലുളള 17.43 ഏക്കര്‍ ഭൂമിയില്‍ നിന്നും 8 ഏക്കര്‍ ഭൂമിയാണ് കൈമാറുക. ഭൂമിയുടെ ഉടമസ്ഥത റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണ് മത്സ്യബന്ധന വകുപ്പിന് കൈമാറുക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെയുള്ള സമരം അവസാനിപ്പിച്ചിരുന്നു. മത്സ്യത്തൊഴിലാഴികളെ പുനരധിവസിപ്പിക്കണമെന്നതടക്കമുള്ള പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

140 ദിവസം പിന്നിട്ട സമരം ഒത്തു തീര്‍പ്പായ സാഹചര്യത്തില്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പ് ഉടന്‍ പുനരരാരംഭിക്കും. സമരം തീര്‍പ്പായ സാഹചര്യത്തില്‍ അദാനി ആവശ്യപ്പെട്ട 200 കോടി രൂപ സമര സമിതിയില്‍ നിന്നും ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകും. പകരം നിര്‍മ്മാണം തീര്‍ക്കാന്‍ സമയ പരിധി സര്‍ക്കാരിന് നീട്ടി കൊടുക്കേണ്ടി വരും. കരാര്‍ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ അദാനിയില്‍ നിന്നും ആര്‍ബിട്രേഷന്‍ ഇനത്തില്‍ നഷ്ട പരിഹാരം ഈടാക്കാനുള്ള സര്‍ക്കാര്‍ ശ്രമവും ഉപേക്ഷിച്ചേക്കും.

Related News