ലോട്ടറിക്കട ജീവനക്കാരന്റെ മുഖത്ത് മുളക്‌പൊടി എറിഞ്ഞ് പണം തട്ടിയെടുത്തു

  • 09/12/2022

പാലക്കാട്: പാലക്കാട് മുണ്ടൂർ കൂട്ടുപാതയിൽ ലോട്ടറിക്കട ജീവനക്കാരന്റെ മുഖത്ത് മുളക്‌പൊടി എറിഞ്ഞ് പണവും ലോട്ടറിയും ഉള്‍പ്പെടുന്ന ബാഗ് തട്ടിയെടുത്തു. മുണ്ടൂര്‍ കൂട്ടുപാതയില്‍ രാവിലെ അഞ്ചു മണിയോടെയാണ് സംഭവം ഉണ്ടായത്. പുന്നയിൽ വീട്ടിൽ വിജയന്റെ ബാഗാണ് നഷ്ടപ്പെട്ടത്.

ബാഗിൽ 19550 രൂപയും 500, 100 രൂപ പ്രൈസ് ഉള്ള രണ്ട് ലേട്ടറികളുമാണ് ഉണ്ടായിരുന്നത്. ശ്രീകൃഷ്ണപുരത്ത് ലോട്ടറിക്കടയില്‍ ജോലി ചെയ്യുന്ന വിജയനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. പറളി റോഡിലൂടെ കൂട്ടുപാത ഭാഗത്തേക്ക് നടന്നു പോകുമ്പോൾ പിന്നിലൂടെ ബൈക്കിൽ ഹെൽമറ്റും കോട്ടും ധരിച്ചെത്തിയ രണ്ടു പേർ 50 മീറ്ററോളം മുന്നോട്ട് പോയി തിരിച്ചു വന്നാണ് മുളകുപൊടി എറിഞ്ഞത്. 

കണ്ണിലും മുഖത്തും വസ്ത്രത്തിലുമെല്ലാം മുളകുപൊടിയായ വിജയൻ നിലവിളിച്ചു. എന്നാല്‍ രാവിലെ റോഡിൽ ആളില്ലാത്തതിനാൽ ആരും സഹായത്തിനെത്തിയില്ല. അര മണിക്കൂറോളം റോഡിൽ നിലവിളിച്ചു നിന്ന വിജയനെ അതുവഴി പാലുമായി വന്ന പരിസരവാസിയാണ് സഹായിച്ചത്. 

സമീപത്തെ തടി മില്ലിൽ കൊണ്ടുപോയി കണ്ണും മുഖവും കഴുകിയശേഷമാണ് വിജയന് കാഴ്ച കിട്ടിയത്. നാട്ടുകാർ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ കോങ്ങാട് പോലീസ് പരിശോധ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണമാരംഭിച്ചു.

Related News