ബീവറേജ് ഔട്ട് ലറ്റ് കുത്തിത്തുറന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

  • 15/12/2022

തിരുവനന്തപുരം: വർക്കലയില്‍ ബീവറേജ് ഔട്ട് ലറ്റ് കുത്തി തുറന്ന് മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ടു പേരെ അറസ്റ്റ് ചെയ്തു. വർക്കല പോലീസാണ് ഇവരെ പിടികൂടിയത്. വർക്കല കോട്ടമൂല സ്വദേശി അസിം (33) കോവൂർ സ്വദേശി അജിത്ത് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 1:30 മണിയോടെയാണ് സംഭവം. വർക്കല ബീവറേജസ് ഔട്ട് ലറ്റിന്‍റെ പൂട്ട് കുത്തി തുറന്ന് ഗ്രിൽ വളച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഔട്ട് ലറ്റ്  ജീവനക്കാരായ അശ്വതി, നാഗരാജ് എന്നിവർ രാവിലെ ഓഫീസ് തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പൂട്ട് കുത്തിപ്പൊളിച്ച് ഗ്രില്ലുകൾ വളച്ചു വച്ച നിലയില്‍ ഔട്ട് ലറ്റ്  തുറന്നു കിടക്കുന്നത് കണ്ടതോടെ ഇവര്‍ വിവരം ഉടനെ തന്നെ ഇവര്‍ ഔട്ട് ലറ്റ് മാനേജരെ അറിയിച്ചു.

അദ്ദേഹമെത്തിയെ ശേഷം വർക്കല പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഔട്ട്‌ലെറ്റ് മാനേജരുടെ ക്യാമ്പിന് സമീപത്ത് സൂക്ഷിച്ചിരുന്ന വിലകൂടിയ വിദേശ നിർമ്മിത മദ്യക്കുപ്പികളാണ് സംഘം മോഷ്ടിച്ചത്. അറുപതിനായിരത്തോളം രൂപ വില വരുന്ന 31 കുപ്പി മദ്യം ഔട്ട് ലറ്റിലെ ഓഫീസിൽ ഉണ്ടായിരുന്ന മൂന്ന് ബാഗുകളിലായാണ് ഇവര്‍ കടത്തിക്കൊണ്ട് പോയത്. ഓഫീസിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണും മോഷണം പോയിരുന്നു. ഇത് അറസ്റ്റിലായവരില്‍ നിന്നും കണ്ടെത്തി. 

വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് പ്രതികള്‍ ഔട്ട് ലറ്റില്‍ കയറിയത്. സേഫ് ലോക്കറിനുള്ളിൽ ഉണ്ടായിരുന്ന പണം മോഷ്ടിക്കുന്നതിനായി ലോക്കര്‍ പൊളിക്കാന്‍‌ ശ്രമം നടത്തിയെങ്കിലും ശ്രമം വിജയിച്ചില്ല. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍  സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല. തുടർന്ന് സമീപത്തെ ലോഡ്ജിന്റെ സിസിടിവി പരിശോധിച്ചപ്പോഴാണ് മൂന്നുപേർ ഔട്ട് ലറ്റില്‍  കടന്നതിന്‍റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. മോഷണം നടത്തിയ മദ്യം വിൽപ്പന നടത്തിയതിന്‍റെ പേരിൽ അബ്കാരി നിയമപ്രകാരം കേസെടുത്തു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം നടക്കുകയാണ്.

Related News