'പൊതുമേഖലയെ വിറ്റുതുലയ്ക്കാന്‍ കോണ്‍ഗ്രസ് തുടക്കം കുറിച്ചു, ഇന്നത് ബിജെപി വീറോടെ നടപ്പാക്കുന്നു': പിണറായി വിജയൻ

  • 16/12/2022

പാലക്കാട് : കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കര്‍ഷകര്‍ക്ക്‌ രക്ഷയില്ലാത്ത നാടായി ഇന്ത്യ മാറിയെന്ന് കിസാന്‍ സഭ 35ാം ദേശീയ സമ്മേളനത്തില്‍ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പൊതുമേഖലയെ വിറ്റുതുലയ്ക്കാന്‍ കോണ്‍ഗ്രസ് തുടക്കം കുറിച്ചു. ഇന്നത് ബിജെപി വീറോടെ നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചാണ് കേന്ദ്രസര്‍ക്കാര്‍ നീങ്ങുന്നത്. സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് മതനിരപേക്ഷതയോട് തെല്ലും ബഹുമാനമില്ല. മതാടിസ്ഥാനനത്തിലല്ല നമ്മുടെ പൗരത്വം. എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് മതാടിസ്ഥാനത്തിലാവണം എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യം തകര്‍ക്കലാണ് കേന്ദ്രത്തിന്റെ ഉദ്ദേശം. വിവാഹബന്ധം വേര്‍പിരിക്കുന്നത് സിവില്‍ നടപടിക്രമമായാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ മുസ്ലീമിന്റേതായാലത് ക്രിമിനലായി വേണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്തും മാറ്റിമറിക്കാമെന്ന അവസ്ഥ അനുവദിക്കാനാവില്ലെന്നും പിണറായി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വാചകത്തില്‍ ഫെഡറല്‍ തത്വം പറയുകയും. പ്രയോഗത്തിലത് മറക്കുകയും ചെയ്യുന്നു. എതിര്‍ക്കുന്നവര്‍ക്ക് വികസനം വേണ്ട എന്ന നിലപാട് ശരിയല്ല. ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കാന്‍ പല രൂപത്തില്‍, ഭാവത്തില്‍ അരങ്ങേറ്റങ്ങള്‍ നടന്നുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസ് നിലപാടില്‍ വ്യക്തതയില്ല. ബിജെപി നിലപാടിനെ പാര്‍ലമെന്റില്‍ തുറന്നു കാട്ടാന്‍ കഴിയുന്നില്ലേ എന്നതാണ് രാജ്യമാകെ ഉയരുന്ന ചോദ്യം. ആര്‍എസ്‌എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തയാളാണ് കേരളത്തിലെ കോണ്‍ഗസ് അധ്യക്ഷന്‍. വേണമെങ്കില്‍ ഞാന്‍ ബിജെപിയാകുമെന്നും അദ്ദേഹം പറയുന്നു. വര്‍ഗ്ഗീയതയോട് സമരസപ്പെടുകയാണ് കോണ്‍ഗ്രസ്.

Related News