ബ്രിട്ടനില്‍ മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടു; ഭര്‍ത്താവ് പിടിയില്‍

  • 16/12/2022

കോട്ടയം: ബ്രിട്ടനിലെ കെറ്ററിങ്ങില്‍ മലയാളി നഴ്സും രണ്ടു മക്കളും കൊല്ലപ്പെട്ടു. കണ്ണൂർ ഇരിക്കൂർ പടിയൂർ കൊമ്പൻപാറ സ്വദേശി ചേലേവാലയില്‍ സാജുവിന്റെ ഭാര്യ കോട്ടയം വൈക്കം മറവന്തുരുത്ത് കുലശേഖരപുരം സ്വദേശിനി അഞ്ജു (40), മകന്‍ ജീവ (ആറ്), മകള്‍ ജാന്‍വി (നാല്) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവിനെ സാജുവിനെ (52) ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലെടുത്തു. 

കെറ്ററിംഗിൽ ആശുപത്രിയിൽ നഴ്സായിരുന്നു കൊല്ലപ്പെട്ട അഞ്ജു. യുവതിയെയും മക്കളെയും ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ മുറിവേറ്റ നിലയിൽ അയൽക്കാരാണ് കണ്ടെത്തിയത്. അഞ്ജുവിനെ സുഹൃത്തുക്കളും ബന്ധുക്കളും ഫോണിൽ വിളിച്ചപ്പോൾ കിട്ടാതെ വന്നതോടെ അവർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്. വീട് ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. 

പോലീസ് എത്തി വീട് തുറന്നപ്പോഴാണ് അഞ്ജുവും മക്കളും ചോരയിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. ആറു വയസുള്ള മകനും നാലു വയസുകാരി മകൾക്കും പോലീസ് കണ്ടെത്തുമ്പോൾ ജീവൻ ഉണ്ടായിരുന്നു. എന്നാൽ ഇവരും പിന്നീട് ആശുപത്രിയിൽ മരിച്ചു. ഭാര്യയെയും കുട്ടികളെയും സാജു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒരു വര്‍ഷം മുമ്പാണ് കെറ്ററിങ്ങില്‍ ഇവർ താമസം തുടങ്ങിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
 


 

Related News