മട്ടന്നൂരില്‍ ടാപ്പിങ് തൊഴിലാളി കണ്ടത് പുലിയെ തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു

  • 21/12/2022

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ ടാപ്പിങ് തൊഴിലാളി കണ്ടത് പുലിയെ തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടു എന്ന വിവരം പുറത്തുവന്നത്. അയ്യല്ലൂരില്‍ കുറുനരിയെ കടിച്ചു കൊന്നിട്ട സ്ഥലത്ത് വനംവകുപ്പ് വച്ച നിരീക്ഷണ ക്യാമറ പരിശോധിച്ചതില്‍ നിന്നാണ് പുലിയെ ആണ് തൊഴിലാളി കണ്ടെതെന്ന് സ്ഥിരീകരിച്ചത്. ഈ നിരീക്ഷണ ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.


പുലിയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇതിനെ കണ്ടെത്താനായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. വനംവകുപ്പ് കൊട്ടിയൂര്‍ റെയിഞ്ച് ഉദ്യോഗസ്ഥരും മട്ടന്നൂര്‍ പൊലീസുമടക്കമുള്ളവരാണ് തിരച്ചില്‍ നടത്തുന്നത്. പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. രാത്രി പുറത്തിറങ്ങുന്നവരും പുലര്‍ച്ചെ ടാപ്പിംഗ് ജോലിക്കായി പോകുന്നവരും അതീവ ജാഗ്രത പാലിക്കണം.

അതേസമയം കണ്ണൂരില്‍ നിന്ന് പുറത്തുവരുന്ന മറ്റൊരു വാ‍ര്‍ത്ത എരുമ കുത്താന്‍ വന്നപ്പോള്‍ ഭയന്നോടിയ 16 കാരന് കമ്ബി കുത്തിക്കയറി ഗുരുതര പരിക്കേറ്റു എന്നതാണ്. കണ്ണൂരില്‍ കേരളോത്സവത്തിന് എത്തിയ മത്സരാര്‍ത്ഥിയായ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് സ്വദേശിയായ കെ ഷാമിലിനാണ് പരിക്കേറ്റത്. ഷാമില്‍ നിലവില്‍ ഗുരുതര പരിക്കോടെ കണ്ണൂരില്‍ ചികിത്സയിലാണുള്ളത്.

കേരളോത്സവത്തിന് എത്തിയ ഷാമില്‍ ആക്രമിക്കാനായി പാഞ്ഞടുത്ത എരുമയെ കണ്ട് ഭയന്നോടുകയായിരുന്നു. ഓട്ടത്തിനിടയില്‍ ഷാമിലിന്‍റെ ശരീരത്തില്‍ കമ്ബി കുത്തിക്കയറുകയായിരുന്നു. ആക്രമിക്കാനെത്തിയ എരുമയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ ഒരു ഗേറ്റിന്‍റെ കമ്ബി തോളത്ത് കുത്തിക്കയറിയാണ് 16 കാരനായ മത്സരാ‍ര്‍ത്ഥിക്ക് അപകടം സംഭവിച്ചത്.

കേരളോത്സവത്തില്‍ വട്ടപ്പാട്ട് മത്സരത്തില്‍ പങ്കെടുത്ത ശേഷം കണ്ണൂര്‍ എം എ റോഡിലെ താമസ സ്ഥലത്തേക്ക് വരികയായിരുന്നു കുട്ടി. ഈ സമയത്തായിരുന്നു എരുമയുടെ പരാക്രമം. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഷാമില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related News