കുർബാനയെ സമരത്തിന് ഉപയോഗിച്ചത് സമാനതകളില്ലാത്ത അച്ചടക്ക ലംഘനം; എറണാകുളം ബസിലിക്ക പള്ളിയിലെ സംഘര്‍ഷത്തില്‍ അപലപിച്ച്‌ മാര്‍ ജോര്‍ജ് ആലഞ്ചേരി

  • 26/12/2022

കൊച്ചി: എറണാകുളം ബസിലിക്ക പള്ളിയിലെ സംഘര്‍ഷത്തില്‍ അപലപിച്ച്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സംഭവം അതീവ ദുഃഖകരമാണെന്ന് പറഞ്ഞ ആലഞ്ചേരി, അച്ചടക്കത്തിന്റെ എല്ലാ അതിര്‍വരമ്ബും ലംഘിച്ചെന്നും വിമര്‍ശിച്ചു. കുര്‍ബാനയെ സമരത്തിന് ഉപയോഗിച്ചത് സമാനതകളില്ലാത്ത അച്ചടക്ക ലംഘനമാണെന്നും കുര്‍ബാനയെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


ദേവാലയത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്തി. ഏകീകൃത കുര്‍ബാനക്കെതിരായ സമരങ്ങളില്‍ നിന്ന് വൈദികരും വിശ്വാസികളും പിന്മാറണമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ഡിസംബര്‍ 23-24 തീയതികളില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രല്‍ ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയില്‍ നടന്ന പ്രതിഷേധങ്ങളെ സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും എറണാകുളം-അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രറേറ്റര്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തും അപലപിച്ചു.

ദേവാലയ വിശുദ്ധിയുടെയും കൗദാശികമായ പാവനതയുടെയും സഭാപരമായ അച്ചടക്കത്തിന്റെയും സകല അതിര്‍വരമ്ബുകളും ലംഘിച്ച സംഭവങ്ങളാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ബസിലിക്ക ദേവാലയത്തിനകത്ത് ഡിസംബര്‍ 23-24 തീയതികളില്‍ നടന്നത്. ഒരു സമരമാര്‍ഗ്ഗമായി കുര്‍ബാനയെ ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്കലംഘനമാണ്. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് കുര്‍ബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുകയും ചെയ്ത എല്ലാവര്‍ക്കുമെതിരെ സഭാപരമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

Related News