സിപിഎമ്മിൻറെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; ഇപി ജയരാജന് എതിരെയുള്ള ആരോപണത്തിൽ ചർച്ചക്ക് സാധ്യത

  • 29/12/2022

തിരുവനന്തപുരം: സിപിഎമ്മിൻറെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ഇപി ജയരാജന് എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം ചർച്ച ചെയ്യും.യോഗത്തിൽ ഇപി ജയരാജൻ മറുപടി നൽകും. എൽഡിഎഫ്  കൺവീനർ സ്ഥാനം ഒഴിയാൻ ഇപി സന്നദ്ധത അറിയിച്ചേക്കും. കണ്ണൂരിലെ ആയൂർവേദ റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്നാകും ഇപിയുടെ വിശദീകരണം. മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന റിസോർട്ടിന്റെ മുൻ എംഡി കെപി രമേഷ് കുമാറിന്റെ വാക്കുകേട്ടാണ് പി ജയരാജൻ ആരോപണം ഉന്നയിക്കുന്നതെന്നാണ് ഇപിയുടെ പ്രധാന വാദം. ഇതാകും യോഗത്തിലും അദ്ദേഹം വിശദീകരിക്കുക. 

പി ജയരാജൻ ഇതുവരെ പരാതി എഴുതി നൽകിയിട്ടില്ല. എന്നാൽ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ ഇക്കാര്യം പരിശോധിക്കണമെന്ന നിലപാടിലാണ് സിപിഎം കേന്ദ്ര നേതാക്കൾ. സംസ്ഥാനത്ത് തന്നെ ഈ വ ിഷയം പരിശോധിക്കാനുള്ള നിർദ്ദേശമാണ് ദില്ലിയിൽ തുടരുന്ന പോളിറ്റ് ബ്യൂറോ യോഗം  നൽകിയിരിക്കുന്നത്. കേന്ദ്ര നേതൃത്വം കൂടി ഇടപെട്ട പശ്ചാത്തലത്തിലാണ് ഇ പി ജയരാജനും വിശദീകരണം നൽകാൻ തീരുമാനിച്ചതെന്നാണ് സൂചന. 

സംസ്ഥാനത്ത് ആവശ്യമെങ്കിൽ അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറുമെന്ന് കേന്ദ്ര നേതാക്കൾ സൂചിപ്പിച്ചു. അന്വേഷണ കമ്മീഷൻ ആവശ്യമാണോയെന്ന് സംസ്ഥാന ഘടകത്തിന് തീരുമാനിക്കാം. വിഷയം തണുപ്പിക്കാനുള്ള നീക്കമാണ് സംസ്ഥാന നേതൃത്വത്തിൽ ഇന്നലെ മുതൽ കാണുന്നത്. എന്നാൽ ജനങ്ങൾക്കിടയിൽ ചർച്ചയായതിനാൽ  അവഗണിച്ച് പോകാനാവില്ലെന്നാണ് പല കേന്ദ്ര നേതാക്കളുടെയും നിലപാട്.

Related News