കരുതൽ ഡോസ് അടിയന്തിരമായി എടുക്കണം; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

  • 30/12/2022

തിരുവനന്തപുരം: 60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്സിന്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗം നിര്‍ദ്ദേശിച്ചു.


7000 പരിശോധനയാണ് ഇപ്പോള്‍ സംസ്ഥാനത്ത് ശരാശരി നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ 474 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 72 പേര്‍ ആശുപത്രിയിലാണ്. 13 പേര്‍ ഐസിയുവില്‍ ഉണ്ട്. ആവശ്യത്തിന് ഓക്സിജന്‍ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകള്‍, മാസ്ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാക്സിന്‍ ലഭ്യമാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് മോണിറ്ററിംഗ് സെല്‍ പുനരാരംഭിച്ചു.

റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേര്‍ന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ഐഇസി ബോധവല്‍ക്കരണം ശക്തമാക്കിയെന്നും മന്ത്രി പറഞ്ഞു. ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുന്ന പ്രദേശങ്ങള്‍, എസി മുറികള്‍, പൊതുയിടങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ഭത്തിനനുസരിച്ച്‌ മാസ്ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി. പുതിയ വൈറസ് വകഭേദത്തിന് വലിയതോതില്‍ വ്യാപനശേഷി ഉള്ളതിനാല്‍ നല്ല ജാഗ്രതയും കരുതലും കാണിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗൗരവത്തോടെ നീങ്ങേണ്ടതുണ്ട്. ആരോഗ്യവകുപ്പിന്റെ കൂടെ തദ്ദേശസ്വയംഭരണ വകുപ്പ് കൂടി ജാഗരൂഗരാകണം.

കോവിഡുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അതേ രീതിയില്‍ നടപ്പാക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related News