മൃതദേഹം ഉപേക്ഷിച്ചത് അപസ്മാരം വന്ന് യുവതി മരിച്ചതിനെത്തുടർന്നെന്ന് യുവാവ്; ഉമാ പ്രസന്നയുടെ മരണത്തിൽ വഴിത്തിരിവ്

  • 04/01/2023

കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കെട്ടിടത്തിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. അഞ്ചൽ സ്വദേശിയായ 24 വയസുകാരൻ നാസു ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച മരിച്ച ഉമാ പ്രസന്നനൊപ്പം ഉണ്ടായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. 

തനിക്കൊപ്പമായിരുന്നപ്പോൾ അപസ്മാരം വന്നാണ് യുവതി മരിച്ചതെന്നാണ് ഇയാളുടെ മൊഴി. യുവതിയുടെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് യുവാവിലേക്ക് എത്തിയത്. ഇയാൾ നേരത്തെ ക്രിമിനൽ കേസിൽ പ്രതിയായിട്ടുള്ള ആളാണെന്നും പൊലീസ് പറയുന്നു. സൗന്ദര്യവസ്തുക്കൾ വീടുകളിൽ വിൽപന നടത്തുകയായിരുന്ന ഉമ. കഴിഞ്ഞ മാസം 29 മുതലാണ് ഉമയെ കാണാതാകുന്നത്. തുടർന്ന് മാതാവ് കുണ്ടറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 

ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ഫാത്തിമ മാതാ നാഷ്ണൽ കോളജിന് സമീപത്തെ കാട് മൂടിയ റെയിൽവേ ക്വാർട്ടേഴ്സിലാണ് കേരളാപുരം സ്വദേശി ഉമയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി വന്ന രണ്ട് യുവാക്കളാണ് ദുർഗന്ധത്തെ തുടർന്ന് വിവരം പൊലീസിൽ അറിയിക്കുന്നത്.

Related News