'ഹാജർ കുറവെന്ന പേരിൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ല'; വിദ്യാർത്ഥി ജീവനൊടുക്കിയതിൽ പരാതിയുമായി ബന്ധുക്കൾ

  • 08/01/2023

കോഴിക്കോട്: പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്ആർഎം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ആനിഖ്. ഹാജർ കുറവെന്ന് പറഞ്ഞാണ് വിദ്യാർത്ഥിയെ കോളേജ് അധികൃതർ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്. നാളെ ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവമുണ്ടായത്. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. 

ഇന്ന് ഉച്ച തിരിഞ്ഞ് കോഴിക്കോട് നടക്കാവിലെ വീട്ടിലായിരുന്നു സംഭവം. ചെന്നൈ എസ്ആർഎം കോളജിൽ റെസ്പറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായ ആനിഖ് പരീക്ഷ എഴുതാനുളള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ ഹാജർ കുറവെന്ന പേരിൽ പരീക്ഷ എഴുതാൻ കഴിയില്ലെന്ന് അവസാന നിമിഷം കോളേജിൽ നിന്നും അറിയിപ്പ് വന്നു. ഇതിന് ശേഷം അനീഖ് കടുത്ത നിരാശയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടുകാർ ഒരു വിവാഹ ചടങ്ങിന് പോയ സമയത്തായിരുന്നു ആനിഖ് ജീവനൊടുക്കിയത്. വീട്ടിനുളളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആനിഖിനെ ബന്ധുക്കൾ കോഴിക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

ശ്വാസം മുട്ടലിനെത്തുടർന്ന് ആനിഖിന് പലപ്പോഴും ക്‌ളാസിൽ പോകാൻ കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഇക്കാര്യം കോളജ് അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ പരീക്ഷ ഫീസ് വാങ്ങിയ ശേഷമാണ് 69 ശതമാനം ഹാജർ മാത്രമെ ഉളളൂ എന്നും പരീക്ഷ എഴുതാൻ കഴിയില്ലെന്നും കോളജിൽ നിന്ന് അറിയിച്ചത്. ഇതോടെയാണ് ആനിഖ് കടുത്ത വിഷമത്തിലായത്. ബന്ധുക്കളുടെ പരാതിയിൽ നടക്കാവ് പൊലീസ് അസ്വഭാവിക മരണത്തിന്‌കേസെടുത്തു. ആനിഖിൻറെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related News