സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കല്‍; എതിര്‍പ്പുമായി മുഴുവന്‍ സര്‍വീസ് സംഘടനകളും

  • 10/01/2023

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കലില്‍ എതിര്‍പ്പുമായി മുഴുവന്‍ സര്‍വീസ് സംഘടനകളും. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ എന്‍ജിഐ യൂണിയന്‍ ഒഴികെ ഉള്ള എല്ലാ സംഘടനകളും എതിര്‍പ്പ് ഉന്നയിക്കുകയായിരുന്നു. നിലവിലെ ആശ്രിത നിയമന രീതി തുടരണം എന്ന് ഇടത് അനുകൂല സംഘടനകള്‍ ഉള്‍പ്പടെ ആവശ്യപ്പെട്ടു.


നിര്‍ദേശങ്ങള്‍ രേഖമൂലം സമര്‍പ്പിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു. ഉപാധികളോടെ നാലാം ശനി അവധി ദിനം ആക്കുന്നതിലും എതിര്‍പ്പ് ഉയര്‍ന്നു. ഉപാധി രഹിത അവധി എന്നത് മാറ്റി എന്നാണ് വിമര്‍ശനം. ഓരോ ദിവസവും 15 മിനുട്ട് അധികം ജോലി ചെയ്യണം വര്‍ഷത്തില്‍ 5 ക്യാഷ്വല്‍ ലീവ് കുറക്കും എന്നീ ഉപാധികള്‍ അംഗീകരിക്കില്ലെന്നായിരുന്നു സര്‍വീസ് സംഘടനകളുടെ നിലപാട്.

ജീവനക്കാരന്‍ മരിച്ചാല്‍ ഒരു വര്‍ഷത്തിനകം ജോലി കിട്ടാന്‍ അര്‍ഹതയുള്ളവര്‍ക്ക് മാത്രമായി നിയമനം പരിമിതപ്പെടുത്തുന്നതാണ് പരിഗണനയിലുള്ളത്. അതാത് വകുപ്പുകളില്‍ ഒഴിവ് വരുന്ന തസ്തികകളില്‍ അഞ്ച് ശതമാനത്തില്‍ താഴെ മാത്രമെ ആശ്രിത നിയമനം നടത്താവു എന്നാണ് ഹൈക്കോടതി ഉത്തരവ്. വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളുകയും ഇത് മറികടക്കാന്‍ പോംവഴിയില്ലെന്ന് നിയമവകുപ്പ് നിലപാട് എടുക്കുകയും ചെയ്തതോടെയാണ് ബദല്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചക്ക് വയ്ക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മരണ ശേഷം ഒരു വര്‍ഷത്തിനകം നിയമനം കിട്ടാന്‍ അര്‍ഹതയുള്ളവര്‍ക്ക് നിയമനം, മറ്റ് അപേക്ഷകര്‍ക്ക് പത്ത് ലക്ഷം രൂപ ആശ്രിത ധനം എന്നിങ്ങനെയാണ് ബദല്‍ നിര്‍ദ്ദേശങ്ങള്‍.

ആശ്രിത നിയമനം അഞ്ച് ശതമാനമായി പരിമിതപ്പെടുത്തുമ്ബോള്‍ നിയമനത്തിന് നിലവിലെ കാലതാമസം ഇനിയും കൂടാനും പല അപേക്ഷകര്‍ക്കും ജോലി തന്നെ നഷ്ടപ്പെടാനും ഉള്ള സാധ്യത കണക്കിലെടുത്താണ് പുതിയ നിര്‍ദ്ദേശമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആശ്രിത നിയമനത്തിന്റെ മറവില്‍ അനധികൃത നിയമനങ്ങളും പിന്‍വാതില്‍ നിയമനങ്ങളുമെല്ലാം നടക്കുന്നുണ്ടെന്ന പരാതികളും വ്യാപകമാണ്. അഞ്ച് ശതമാനമെന്നത് പലപ്പോഴും അതിലധികമാകുന്നെന്ന ആക്ഷേപവും ഉണ്ട്. നാലാം ശനിയാഴ്ച ജീവനക്കാര്‍ക്ക് അവധി ദിവസമാക്കാനും ആലോചനയുണ്ട്.

Related News