ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസ്: ടെറസിന് മുകളിൽ വെച്ച് കൊലപ്പെടുത്തി രാത്രി മൃതദേഹം കുഴിച്ചിട്ടു

  • 13/01/2023

കൊച്ചി: എറണാകുളം എടവനക്കാട് ഭാര്യയെ കൊന്ന് മൃതദേഹം കുഴിച്ചിട്ട കേസിലെ പ്രതി സജീവനെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച്‌ പൊലീസ് തെളിവെടുത്തു. കുടുംബ വഴക്കിനിടെ ഒറ്റക്കാണ് ഭാര്യ രമ്യയെ കൊലപെടുത്തിയതെന്നും കഴുത്തു മുറുക്കാന്‍ ഉപയോഗിച്ച കയര്‍ കത്തിച്ചു കളഞ്ഞെന്നും സജീവന്‍ പൊലീസിനോട് പറഞ്ഞു.


ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സജീവനെ വീട്ടിലെത്തിച്ച്‌ പൊലീസ് തെളിവെടുത്തത്. വീടിന്‍റെ ടെറസിന്‍റെ മുകളില്‍ വച്ച്‌ ഭാര്യ രമ്യയെ കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയതെങ്ങനെയെന്ന് സജീവന്‍ പൊലീസിന് കാണിച്ചു കൊടുത്തു. കൊലപാതകത്തിന് ശേഷം മൃതദേഹം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി വെച്ചു. കയര്‍ കത്തിച്ചു കളഞ്ഞു.

രാത്രി വീട്ടുമുറ്റത്ത് കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടു. 2021 ഓക്ടോബര്‍ 16 ന് രമ്യയുമായി വഴക്കുണ്ടായതിനു പിന്നാലെയായിരുന്നു കൊലപാതകം. രമ്യയെ കാണാനില്ലെന്ന പരാതിയില്‍ സജീവനെ സംശയിക്കാന്‍ ആദ്യം കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.

സംശയത്തിന് ഇട വരാത്ത രീതിയില്‍ രമ്യ കാമുക്നറെ കൂടെ പോയി എന്ന് പ്രതി കഥ മെനഞ്ഞു. തുടര്‍ച്ചയായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തില്‍ സജീവന്‍റെ പങ്ക് വ്യക്തമായത്. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് സജീവന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഇലന്തൂര്‍ നരബലി കേസിന് ശേഷം സ്ത്രീകളുടെ തിരോധാന കേസുകള്‍ പൊലീസ് വീണ്ടും പ്രത്യേകമായി പരിശോധിച്ചതോടെയാണ് നാടിനെ നടുക്കിയ അരും കൊലയുടെ ചുരുളുകള്‍ അഴിഞ്ഞത്.

Related News