കൗതുകം വിനയായി; വരയാടിനെ ബലമായി പിടിച്ച്‌ നിര്‍ത്തി ഫോട്ടോയെടുത്ത പള്ളി വികാരിയും സുഹൃത്തും അറസ്റ്റില്‍

  • 13/01/2023

ഇടുക്കി: വരയാടിനെ ബലമായി പിടിച്ച്‌ നിര്‍ത്തി ഫോട്ടോയെടുത്ത പള്ളി വികാരിയും സുഹൃത്തും അറസ്റ്റില്‍. ഒരു കൗതുകത്തിന് ചെയ്ത കാര്യം ഇത്ര വലിയ വിനയാകുമെന്ന് ഇരുവരും കരുതിയില്ല.ജനുവരി അഞ്ചിന് പൊള്ളാച്ചിയില്‍ നിന്നും വാല്‍പാറയിലേക്ക് പോകുന്നതിനിടെയാണ് ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റിയിലെ സെന്റ്. മേരീസ് പള്ളി വികാരി ഫാദര്‍ ഷെല്‍ട്ടണും കൂടെയുണ്ടായിരുന്ന ജോബി അബ്രഹാമും ഫോട്ടോയെക്കാന്‍ വരയാടിനെ പിടിച്ചത്.


വാല്‍പാറയില്‍ നിന്നും യാത്ര കഴിഞ്ഞ് ആറാം തീയതി തിരിച്ച്‌ വന്ന ഇവര്‍ പിന്നീട് തമിഴ്നാട് പൊലീസ് തിരക്കി വരുമ്ബോഴാണ് സംഭവത്തിന്റെ ഗൗരവം മനസിലാക്കുന്നത്.

തമിഴ്നാടിന്റെ സംസ്ഥാന മൃഗവും ഷെഡ്യൂള്‍ വണ്ണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംരക്ഷിത മൃഗവുമാണ് വരയാട്. ഇവര്‍ ഫോട്ടോയെടുക്കുന്നത് കണ്ട് വന്ന മറ്റൊരു സഞ്ചാരി ഈ രംഗം തമിഴ്നാട്ടിലെ ഒരു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ചു, ഇത് ശ്രദ്ധയില്‍പെട്ട തമിഴ്നാട് ചീഫ് സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിടുകയും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നമ്ബര്‍ പിന്തുടര്‍ന്നാണ് പൊലീസ് രാജാക്കാട് എത്തിയത്.

തുടര്‍ന്ന് രാജാക്കാട് പൊലീസിന്റെ സഹായത്തോടെ ഫോട്ടോയില്‍ വരയാടിനെ പിടിച്ചിരിക്കുന്നത് വൈദികനാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊള്ളാച്ചിയിലെത്തിച്ചു ചോദ്യം ചെയ്തു. ഇരുവരെയും കോയമ്ബത്തൂര്‍ മജിസ്‌ട്രേറ്റിന് മുമ്ബില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്ത് പൊള്ളാച്ചി ജയിലിലേക്ക് മാറ്റി. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

Related News