മോഷ്ടിച്ച ബൈക്കിലെത്തി ബിരിയാണി കഴിച്ചു, പാറ്റയെ കിട്ടിയെന്ന് കള്ളം പറഞ്ഞു; പിടിക്കുമെന്നായപ്പോൾ ഓടി രക്ഷപെട്ടു യുവാക്കൾ

  • 18/01/2023

തിരുവനന്തപുരം: മോഷ്ടിച്ച സ്കൂട്ടറില്‍ ഹോട്ടലിലെത്തി ബിരിയാണി കഴിച്ച ശേഷം അതില്‍ നിന്നും പാറ്റ കിട്ടിയെന്ന് പറഞ്ഞ് രണ്ട് യുവാക്കള്‍ ബഹളം വെച്ചു. ഒടുവില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ഇരുവരും ഇറങ്ങി ഓടി. കണിയാപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ഹോട്ടലിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.


ഹോട്ടലിലെത്തിയ യുവാക്കള്‍ ഹോര്‍ലിക്സും പിന്നീട് ബിരിയാണിയും ഓര്‍ഡര്‍ ചെയ്തു. കഴിച്ചു തീരാറായപ്പോള്‍ ബിരിയാണിയില്‍ നിന്നും പാറ്റയെ കിട്ടിയെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. എന്നാല്‍ പാറ്റയ്ക്ക് ചൂടു ബിരിയാണിയില്‍ കിടന്ന ലക്ഷണമില്ലെന്ന് തോന്നിയതോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് കള്ളി വെളിച്ചതായത്.

ഇതോടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. മറ്റൊരാളെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞു വെച്ചു. എന്നാല്‍ പിന്നീട് ഇയാളും രക്ഷപ്പെട്ടു. ഇവര്‍ വന്ന ബൈക്കിന് നമ്ബര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്ന് മംഗലാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ബൈക്ക് മോഷ്ടിച്ച ശേഷം നമ്ബര്‍പ്ലേറ്റ് നീക്കം ചെയ്തതാകാമെന്നാണ് പൊലീസ് നിഗമനം. അതേസമയം സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞു. ഇവരെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

Related News