കൂട്ടുകാരന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പ്രതിക്ക് പതിനാല് വര്‍ഷം തടവ് ശിക്ഷ

  • 19/01/2023

തൃശൂര്‍: കൂട്ടുകാരന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പതിനാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി. തൃശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശി സുനിലിനെ ആണ് തൃശൂര്‍ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി.എന്‍. വിനോദ് ശിക്ഷിച്ചത്. 2011 ഒക്ടോബറിലാണ് പീഡനം നടന്നത്. വീടിന് മുന്നില്‍ കളിച്ച്‌ കൊണ്ടിരുന്ന ഒന്‍പതു വയസുകാരിയെ മുല്ലപ്പൂ പറിച്ച്‌ തരാമെന്ന് പറഞ്ഞ് കൊണ്ടുപോയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.


പിന്നീട് സഹോദരിയോടൊത്ത് കടയില്‍ പോയ കുഞ്ഞ് പ്രതിയെ കണ്ട് പേടിച്ച്‌ കാര്യങ്ങള്‍ മാതാപിതാക്കളോട് പറയുകയായിരുന്നു. ഗുരുവായൂര്‍ പൊലീസ് ആണ് കേസ് അന്വേഷിച്ചത്. വിചാരണ തുടങ്ങിയതിനു ശേഷം പ്രതി ഒളിവില്‍ പോയതിനെ തുടര്‍ന്ന് വിചാരണ നീണ്ടു പോയി. എന്നാല്‍ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തതോടെ ജാമ്യമില്ലാതെ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു.

അതിനിടെ മറ്റൊരു പീഡനക്കേസില്‍ മൂവാറ്റുപുഴ കോടതി പ്രതിക്ക് പത്ത് വര്‍ഷം തടവും അമ്ബതിനായിരം രൂപ പിഴയും വിധിച്ചു.
കറുകടത്ത് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗീകമായി പീഢിപ്പിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. കോതമംഗലം കറുകടം കുഴിക്കാട്ടു കുടി സുധീഷ് (40) നെയാണ് മൂവാറ്റുപുഴ അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതി ജഡ്ജി പി.വി അനീഷ് കുമാര്‍ ശിക്ഷിച്ചത്.

പിഴ അടച്ചില്ലെങ്കില്‍ അഞ്ച് മാസം കൂടി തടവും പ്രതി അനുഭവിക്കണം. 2019 ല്‍ ആണ് സംഭവം. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ:ജമുന ഹാജരായി. അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച സംഘത്തില്‍ ഇന്‍സ്പെക്ടര്‍ ടി.ഡി.സുനില്‍കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ജി.രജന്‍ കുമാര്‍, എ.എസ്.ഐ വി.എം.രഘുനാഥന്‍, സി.പി ഒ മാരായ ഗീരീഷ് കുമാര്‍, കെ.വി.സജന എന്നിവരാണ് ഉണ്ടായിരുന്നത്.

Related News