സംസ്ഥാനത്ത് 24 സിഐ മാര്‍ക്ക് സ്ഥലമാറ്റം; പൊലീസിലെ കളങ്കിതര്‍ക്കെതിരെ കര്‍ശന നടപടി

  • 21/01/2023

തിരുവനന്തപുരം: സംസ്ഥാനത്ത് 24 സിഐ മാര്‍ക്ക് സ്ഥലമാറ്റം. പേട്ട, മംഗലപുരം സ്റ്റേഷനുകളില്‍ പുതിയ എസ് എച്ച്‌ ഒ മാരെ നിയമിച്ചു. സസ്പെന്‍ഷനിലായിരുന്ന തിരുവല്ലം എസ് എച്ച്‌ഒ സുരേഷ് വി നായരെ താനൂര്‍ കണ്‍ട്രോള്‍ റൂം സിഐയായി നിയമിച്ചു.


പോക്സോ കേസുകളിലും പീഡന കേസുകളിലും മറ്റ് ഗുരുതര കുറ്റകൃത്യങ്ങളിലും പ്രതികളായ പൊലീസുകാരുടെ വിവരം ശേഖരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്കെതിരായ നടപടി കടുപ്പിക്കുന്നതിനാണ് വിവരം ശേഖരിക്കുന്നത്.

പൊലീസിലെ കളങ്കിതര്‍ക്കെതിരെ കര്‍ശന നടപടിക്ക് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഐജി, ഡിഐജി, ജില്ലാ പോലീസ് മേധാവി, കമ്മിഷണര്‍ എന്നിവര്‍ക്കാണ് ഡിജിപി അനില്‍കാന്ത് നിര്‍ദേശം നല്‍കിയത്. മംഗലപുരം സ്റ്റേഷനിലെ അഞ്ചു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ മുഴുവന്‍ പേരെയും സ്ഥലം മാറ്റി.

പോലീസ് - ഗുണ്ടാ ബന്ധം സംബന്ധിച്ച നിരവധി തെളിവുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ഡിജിപി അനില്‍കാന്ത് അടിയന്തര യോഗം വിളിച്ചിരുന്നു. സേനയിലെ മുഴുവര്‍ ഉദ്യോഗസ്ഥരുടെയും പശ്ചാത്തലം പരിശോധിക്കാനാണ് നിര്‍ദേശം. ഉദ്യോഗസ്ഥര്‍ക്ക് എതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും മുന്‍കാലങ്ങളിലുള്ള റിപ്പോര്‍ട്ടുകളും പുനപരിശോധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്..

Related News