പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ട് കെട്ടൽ; ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് സര്‍ക്കാര്‍

  • 23/01/2023

കൊച്ചി: മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ട് കെട്ടിയതില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലകള്‍ തിരിച്ചാണ് ജപ്തി നടപടികളുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറിയത്. ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് റിപ്പോര്‍ട്ട് നല്‍കിയത്‌.


സംസ്ഥാനത്ത് 248 പിഎഫ്‌ഐ പ്രവര്‍ത്തകരുടെ സ്വത്ത് കണ്ട് കെട്ടിയെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. മലപ്പുറത്ത് ഏറ്റവും കൂടുതല്‍ ജപ്തി നടപടി ഉണ്ടായത്. 126 പേരുടെ സ്വത്തുക്കളാണ് മലപ്പുറത്ത് കണ്ടുകെട്ടിയത്. കോഴിക്കോട് 22 പേരുടെയും കണ്ണൂരില്‍ 8 പേരുടെയും പാലക്കാട് 23 പേരുടെയും സ്വത്ത് കണ്ട് കെട്ടിയിട്ടുണ്ട്.

അതേസമയം, മലപ്പുറത്ത് ആളുമാറി സ്വത്ത് കണ്ടുകെട്ടിയ സംഭവത്തിന്‍റെ സത്യാവസ്ഥ പരിശോധിച്ച്‌ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടി എന്നാണ് പരാതി. എതിര്‍പ്പുകളുടെ സത്യാവസ്ഥ പരിശോധിച്ച്‌ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസുകള്‍ നാളെ ഹൈക്കോടതി പരിഗണിക്കും.

Related News