സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ല: ആരിഫ് മുഹമ്മദ്‌ ഖാൻ

  • 27/01/2023

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളില്‍ അടക്കം പല മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട കാര്യമാണ്. നിയമസഭയ്ക്ക് ഇക്കാര്യത്തില്‍ തനിച്ച്‌ തീരുമാനം എടുക്കാനാകില്ല. വിമര്‍ശനം ഉന്നയിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളില്‍ മാത്രമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.


ഇന്നലെ റിപ്പബ്ലിക്ക് ദിനത്തില്‍ പിണറായി വിജയന്‍ സ‍ര്‍ക്കാരിനെ പ്രശംസിച്ചായിരുന്നു ഗവര്‍ണറുടെ പ്രസംഗം. സാമൂഹിക സുരക്ഷയില്‍ കേരളം മികച്ച മാതൃകയായി. ലോകത്തിന് തന്നെ പ്രചോദനമായി. സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം അടിസ്ഥാന സൗകര്യമേഖലയുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വ്യവസായ വളര്‍ച്ചയില്‍ രാജ്യത്തിന്റെ പുരോഗതിയില്‍ നിന്ന് കേരളം പ്രചോദനമുള്‍ക്കൊണ്ടു.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മികച്ച നേട്ടം ഉണ്ടാക്കി. ലൈഫ് പദ്ധതിയേയും ഗവര്‍ണര്‍ പുകഴ്ത്തി. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന രാജ്യത്തിന്‍റെ സ്വപ്നത്തിന് ലൈഫ് പദ്ധതി കരുത്ത് പകര്‍ന്നു. ആരോഗ്യ മേഖലയില്‍ കേരളം വലിയ നേട്ടങ്ങളുണ്ടാക്കി. ആര്‍ദ്രം മിഷന്‍ കേരളത്തിന്‍റെ ആരോഗ്യ മേഖലയെ പുനക്രമീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രി വരെ ഉള്ളിടങ്ങില്‍ ഈ പുരോഗതി വ്യക്തമാണ്.

കേരളത്തിന്‍റെ കാര്‍ഷിക പദ്ധതികള്‍ ഭക്ഷ്യ സുരക്ഷയും കര്‍ഷകര്‍ക്ക് മികച്ച വരുമാനവും തൊഴില്‍ സാധ്യതയും ഉറപ്പാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല പ്രകീര്‍ത്തിച്ചിരുന്നു. 

Related News