നാളെ സംസ്ഥാന ബജറ്റ്; സർക്കാരിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ

  • 01/02/2023

തിരുവനന്തപുരം: നാളെ സംസ്ഥാന ബജറ്റ്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കും. ധനപ്രതിസന്ധിക്കിടെ വരുമാന വർധന ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾക്കാകും ബജറ്റിൽ മുൻതൂക്കം. ക്ഷേമ പെൻഷൻ കൂട്ടിയേക്കും. 

കടമെടുത്ത് കാര്യങ്ങൾ നടത്തുന്നു എന്ന കടുത്ത വിമർശനവും കെടുകാര്യസ്ഥതയും ധൂർത്തും സാമ്പത്തിക അടിത്തറ തകർത്തെന്ന ആക്ഷേപവും നിലനിൽക്കെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ നേർ ചിത്രമായിരിക്കും അവലോകന റിപ്പോർട്ട്. ചെലവു ചുരുക്കാനും വരുമാന വർദ്ധനക്കുമുള്ള നിർദ്ദേശങ്ങൾക്കായിരിക്കും ബജറ്റിൽ മുൻഗണന. ഭൂനികുതിയും ന്യായവിലയും കൂടും , ഭൂ വിനിയോഗത്തിന് അനുസരിച്ച് നികുതി കണക്കാക്കുന്ന നിർദ്ദേശത്തിനും സാധ്യതയുണ്ട്. സർക്കാർ സേവനങ്ങൾക്ക് ചെലവേറും , പിഴകൾ കൂട്ടും, കിഫ്ബി പ്രതിസന്ധിയിലായിരിക്കെ വൻകിട പ്രഖ്യാപനങ്ങൾക്ക് സാധ്യതയില്ലെങ്കിലും നിലവിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് തുടർച്ച ഉറപ്പാക്കും. 

ഡാമുകളിൽ നിന്നുള്ള മണൽ വാരലും കെ.എസ്.ആർ.ടി.സിയെ സി.എൻ.ജി ബസുകളിലേക്ക് മാറ്റുന്നതും അടക്കം പദ്ധതി നിർദ്ദേശങ്ങൾ ബജറ്റിൽ ആവർത്തിച്ചേക്കുമെന്ന സൂചനയുമുണ്ട്. സിൽവർ ലൈനും കെ ഫോണും അടക്കം ഫ്‌ലാഗ് ഷിപ്പ് പദ്ധതികൾ എങ്ങുമില്ലാത്ത നിൽക്കുന്ന അവസ്ഥയാണ്. തോട്ടങ്ങളിലെ പഴവർഗ കൃഷി, കിഴങ്ങുവർഗങ്ങളിൽ നിന്ന് സ്പിരിറ്റ് , 50 കോടിനീക്കി വച്ച വർക്ക് നിയർ ഹോം തുടങ്ങി കഴിഞ്ഞ ബജറ്റിലെ പദ്ധതികളൊന്നും പച്ചതൊട്ടിട്ടില്ല. കോവളം-ബേക്കൽ ജലപാത ഇഴയുകയാണ്. പെൻഷൻ പ്രായം കൂട്ടില്ല, പക്ഷെ ക്ഷേമപെൻഷൻ കൂട്ടുന്നതിൽ ഉദാര സമീപനം ഉണ്ടായാൽ അതിശയിക്കാനുമില്ല

അതിനിടെ ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ അവസാനിക്കും.ചർച്ചയിൽ ഇന്നു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സംസാരിക്കും. ഗവർണ്ണർ സർക്കാർ ഒത്തു കളി എന്ന പ്രതിപക്ഷ ആക്ഷേപത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും.സംസ്ഥാനത്ത് വർധിച്ചു വരുന്ന ലഹരി മാഫിയ സംഘങ്ങളുടെ ഇടപാടുകൾ പ്രതിപക്ഷം അടിയന്തര പ്രമേമായി ഉന്നയിച്ചേക്കും.

Related News