പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ട്രാന്‍സ്ജെന്‍ഡറായ പ്രതിക്ക് കഠിന തടവ്

  • 06/02/2023

പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ട്രാന്‍സ്ജെന്‍ഡറായ പ്രതിക്ക് കഠിന തടവ്. ഏഴ് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ചിറയിന്‍കീഴ് ആനത്തലവട്ടം സ്വദേശി സഞ്ജു സാംസണ്‍ (34) ആണ് കഠിന തടവിന് ശിക്ഷിക്കപ്പെട്ടത്.


പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദര്‍ശന്‍ വിധിച്ചു. 2016 ഫെബ്രുവരി 23ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രതി പരിചയപ്പെട്ടു. തുടര്‍ന്ന് കുട്ടിയെ തമ്ബാനൂര്‍ പബ്ലിക് കംഫര്‍ട്ട് സ്റ്റേഷനില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്.

പ്രതിക്കൊപ്പം ചെല്ലാന്‍ കുട്ടി വിസമ്മതിച്ചെങ്കിലും പ്രതി ഭീഷണിപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു. പീഡനത്തില്‍ ഭയന്ന കുട്ടി വീട്ടുകാരോട് സംഭവം പറഞ്ഞില്ല. വീണ്ടും പല തവണ പ്രതി കുട്ടിയെ ഫോണിലൂടെ വിളിച്ച്‌ കാണണമെന്ന് പറഞ്ഞെങ്കിലും കുട്ടി പോകാന്‍ തയ്യാറായില്ല. ഫോണിലൂടെ നിരന്തരം മെസ്സേജുകള്‍ അയച്ചതും കുട്ടി പലപ്പോഴും ഫോണില്‍ സംസാരിക്കുന്നതില്‍ ഭയപ്പെടുന്നതും അമ്മ ശ്രദ്ധിച്ചു. കുട്ടി ഫോണില്‍ ഇവരെ ബ്ലോക്ക് ചെയതപ്പോള്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെ മെസേജുകള്‍ അയക്കാന്‍ തുടങ്ങി.

കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് അമ്മയുടെ ഫോണില്‍ ലോഗിന്‍ ചെയ്തിരുന്നു. മെസേജുകള്‍ കണ്ട അമ്മയ്ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പ്രതിക്ക് മറുപടി അയച്ചു തുടങ്ങിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയോട് വിവരം തിരക്കിയപ്പോഴാണ് പീഡന വിവരം പറഞ്ഞത്. ഉടന്‍ തന്നെ തമ്ബാനൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് നിര്‍ദ്ദേശ പ്രകാരം കുട്ടിയുടെ അമ്മ പ്രതിക്ക് മെസേജുകള്‍ അയച്ച്‌ തമ്ബാനൂരേക്ക് വിളിച്ച്‌ വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവ സമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയില്‍ പ്രതി ട്രാന്‍സ് വുമണായി. സംഭവ സമയത്തും ട്രാന്‍സ്ജെന്‍ഡറായിരുന്നെന്നും ഷെഫിന്‍ എന്നായിരുന്നു പേരെന്നും പ്രതി വാദിച്ചിരുന്നു. എന്നാല്‍ സംഭവ സമയത്ത് പ്രതിയുടെ പൊട്ടന്‍സി പരിശോധന പോലീസ് നടത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഭിഭാഷകരായ എം.മുബീന, ആര്‍.വൈ. അഖിലേഷ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ ഏഴ് സാക്ഷികളെ വിസ്തരിച്ചു. പന്ത്രണ്ട് രേഖകള്‍ ഹാജരാക്കി. തമ്ബാനൂര്‍ എസ്‌ഐ ആയിരുന്ന എസ്.പി. പ്രകാശാണ് കേസ് അന്വേഷിച്ചത്.

Related News