കോട്ടയത്ത് മകൻ അച്ഛനെ റബ്ബർ കമ്പിന് അടിച്ചു കൊന്നു, മരണം അറിഞ്ഞത് അയൽവാസി

  • 07/02/2023

കോട്ടയം: കോട്ടയം കുറവിലങ്ങാട് മദ്യലഹരിയിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിനൊടുവിൽ റബർക്കമ്പിന് തലക്കടിയേറ്റ് അച്ഛൻ മരിച്ചു. സംഭവത്തിൽ മകനെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുത്തു. കുറവിലങ്ങാട് നസ്രത്ത് ഹിൽ തോരണത്ത് മലയിൽ കുളത്തുങ്കൽ ജോസഫി (ജോസ് - 69 ) നെയാണ് വീട്ടുമുറ്റത്ത് തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോസിന്റെ മകൻ ജോൺ പോളി ( 38 ) നെയാണ് കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മദ്യലഹരിയിൽ ജോസും മകനും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഇരുവരും തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. രാത്രി മദ്യപിച്ചെത്തിയ ഇരുവരും തമ്മിൽ വീടിനുള്ളിൽ വെച്ചാണ് തർക്കമുണ്ടായത്. സംഘർഷത്തെ തുടർന്ന് ജോസ് കയ്യിൽ കരുതിയിരുന്ന റബർ കമ്പ് ഉപയോഗിച്ച് ജോണിനെ ആക്രമിച്ചു. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ ജോൺ കയ്യിൽ കരുതിയിരുന്ന കമ്പി ഉപയോഗിച്ച് ജോസിനെ തിരിച്ചു ആക്രമിക്കുകയായിരുന്നു.

അടിയേറ്റ് വീട്ടുമുറ്റത്ത് ബോധരഹിതനായി കിടന്ന ജോസിനെ, ഇവിടെ ഉപേക്ഷിച്ച ശേഷം ജോൺ വീടിനു സമീപത്തുനിന്നു മാറി കിടന്നു. രാത്രി പിതാവ് എഴുന്നേറ്റു വന്ന് തന്നെ ആക്രമിക്കുമെന്ന ഭയം കാരണമാണ് താൻ വീട്ടിൽനിന്നു മാറിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. തുടർന്ന് രാവിലെ വീട്ടുമുറ്റത്ത് എത്തിയപ്പോൾ പിതാവ് ചലനം ഇല്ലാതെ കിടക്കുന്നത് കാണുകയായിരുന്നു. അയൽവാസിയായ വീട്ടമ്മയെ വിളിച്ചുകൊണ്ടുവന്ന് പരിശോധന നടത്തിയപ്പോൾ പിതാവിന് ചലനമില്ലെന്ന് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം ഉറപ്പിച്ചത്.

Related News