അദാനി, രാഹുൽ വിഷയങ്ങളിൽ പാർലമെൻറ് പ്രക്ഷുബ്ധം, പരാമർശം പിൻവലിക്കും വരെ സഹകരിക്കില്ലെന്ന് കോൺഗ്രസ്

  • 14/03/2023

ദില്ലി: അദാനി, രാഹുൽ ഗാന്ധി വിഷയങ്ങളെ ചൊല്ലി പാർലമെൻറ് ഇന്നും പ്രക്ഷുബ്ധം. രാഹുൽ ഗാന്ധിക്കെതിരായ ഭരണപക്ഷ പരാമർശം പിൻവലിക്കും വരെ നടപടികളോട് സഹകരിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ബഹളത്തെ തുടർന്ന് ഇരുസഭകളും രണ്ട് മണിവരെ പിരിഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് നടത്തിയ പ്രസ്താവന രേഖകളിൽ നിന്ന് നീക്കുക, അദാനി വിഷയത്തിൽ ചർച്ച തുടരുക തുടങ്ങിയ ആവശ്യങ്ങശിൽ ചോദ്യോത്തരവേള തടസപ്പെടുത്തി പ്രതിപക്ഷം ലോക്‌സഭയിൽ മുദ്രാവാക്യമുയർത്തി. ചർച്ചയില്ലെന്നും സഭ നടപടികൾ തുടരുമെന്നും സ്പീക്കർ വ്യക്തമാക്കിയോതോടെ പ്രതിപക്ഷ ബഹളത്തിൽ സഭ മുങ്ങി. 

ഓസ്‌കാർ ജേതാക്കളെ അഭിനന്ദിച്ചതിന് ശേഷം നടപടികളിലേക്ക് കടന്ന രാജ്യസഭയിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ഭരണകക്ഷി നേതാവ് മന്ത്രി പിയൂഷ് ഗോയൽ ഉന്നയിച്ചു. കഴിഞ്ഞ ദിവസത്തെ വിഷയം ആവർത്തിക്കരുതെന്ന് പ്രതിപക്ഷം ശബ്ദമുയർത്തി. രാഹുൽ രാജ്യദ്രോഹം നടത്തിയെന്നതടക്കമുള്ള പരാമർശങ്ങൾ രേഖകളിൽ നിന്ന് നീക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പപ്പുവെന്ന് കഴിഞ്ഞ ദിവസം ഭരണകക്ഷി നേതാക്കൾ മുദ്രാവാക്യം വിളിച്ചതിനെയും കോൺഗ്രസ് അപലപിച്ചു. 

രാഹുൽ ഗാന്ധിക്കെതിരായ ഭരണപക്ഷ നീക്കം ചെറുക്കുക, അദാനി വിഷയത്തിൽ ചർച്ച വേണമെന്ന ആവശ്യം ഉന്നയിക്കുക തുടങ്ങിയ അജണ്ടകളുമായി കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഇന്നും ഭിന്നത ദൃശ്യമായിരുന്നു. കോൺഗ്രസിൻറെ നയങ്ങളിൽ പ്രതിഷേധിച്ച് ടിഎംസിയും ബിആർഎസും യോഗത്തിൽ നിന്ന് വിട്ടുനിന്നു. പകരം അദാനി വിഷയത്തിൽ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുൻപിൽ തൃണമൂൽ കോൺഗ്രസ് പ്രതിഷേധിച്ചു.

Related News