രാഹുൽ ഗാന്ധിക്കായി മുതിര്‍ന്ന അഭിഭാഷകരുടെ പാനല്‍ രൂപീകരിച്ച്‌ കോണ്‍ഗ്രസ്; കോടതി തീരുമാനം നിർണായകം

  • 24/03/2023

ദില്ലി : രാഹുല്‍ ഗാന്ധിയെ ലോക്സഭാ സെക്രട്ടറ്റിയേറ്റ് അയോഗ്യനാക്കിയതോടെ ഇനി കോടതി തീരുമാനം നിര്‍ണ്ണായകമാകും. മുതിര്‍ന്ന അഭിഭാഷകരുടെ പാനല്‍ രൂപീകരിച്ച്‌ കോണ്‍ഗ്രസ് ആദ്യം സെഷന്‍സ് കോടതിയെ സമീപിക്കും. വയനാട്ടില്‍ ഉടന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് ഒഴിവാക്കാനുള്ള നിയമ നടപടിയും ആലോചനയിലുണ്ട്.


ചെറുത്തു നില്‍പ്പിന്റെ സന്ദേശം നല്‍കാനാണ് ശ്രമിച്ചതെങ്കിലും കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക പ്രകടമാണ്. കേന്ദ്രത്തിന്‍റെ വേട്ടയാടല്‍ ആരോപിക്കുമ്ബോഴും ഗുജറാത്തിലെ കേസ് നടത്തിപ്പില്‍ പാളിച്ചയുണ്ടായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. രാഹുലിനെ തെരഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിറുത്താന്‍ കേന്ദ്രം എല്ലാ വഴിയും തേടുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.

രാഹുല്‍ ഗാന്ധി മത്സരരംഗത്ത് നിന്ന് മാറിനില്ക്കേണ്ടി വന്നാല്‍ അത് കോണ്‍ഗ്രസിന് കടുത്ത പ്രതിസന്ധിയാകും. മനു അഭിഷേക് സിംഗ്വി, പി ചിദംബരം, വിവേക് തന്‍ഖ, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയവരടെ പാനലാകും നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കുക. സെഷന്‍സ് കോടതിയില്‍ ആദ്യം അപ്പീല്‍ നല്കും. കുറ്റക്കാരനാക്കിയ വിധിയും ശിക്ഷയും സ്റ്റേ ചെയ്യണം എന്നാവശ്യപ്പെടും. സിജെഎം കോടതി ഉത്തരവിലും നടപടികളിലും പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീല്‍.

കുറ്റക്കാരന്‍ എന്ന വിധി ഉടന്‍ സ്റ്റേ ചെയ്തില്ലെങ്കില്‍ രാഹുലിന്‍റെ അയോഗ്യത തുടരും. വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ തടസ്സമുണ്ടാകില്ല. അപ്പീലില്‍ തീരുമാനം വരുന്നത് വരെ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപനം പാടില്ലെന്ന് ആവശ്യപ്പെട്ട് കോടതിയിലേക്ക് പോകാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

Related News