പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

  • 24/03/2023

ഇടുക്കി: കാഞ്ചിയാറില്‍ പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബിജേഷ് സംസ്ഥാനം വിട്ടതായി പൊലീസിന് സൂചന ലഭിച്ചെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വിവരം. ഇയാളുടെ ഫോണ്‍ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനമേഖലയില്‍ നിന്ന് പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. ഇതിന് ശേഷം കട്ടപ്പന ഡി വൈ എസ് പി നിഷാദ് മോന്റെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡ് രൂപീകരിച്ച്‌ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.


അനുമോളുടെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഭര്‍ത്താവ് ബിജേഷ്, കട്ടപ്പന ബീവറേജസ് ഷോപ്പിന് മുമ്ബില്‍ വച്ച്‌ പരിചയപ്പെട്ട വ്യക്തിക്ക് 5000 രൂപയ്ക്ക് ഫോണ്‍ വില്‍ക്കുകയായിരുന്നു. ഭര്‍ത്താവ് നിരന്തരം തന്നെ പീഡിപ്പിക്കുന്നെന്ന് വ്യക്തമാക്കി യുവതി ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചിരുന്നു. ഈ സന്ദേശങ്ങള്‍ ഫോണിലുള്ളത് കൊണ്ട് തന്നെ നിര്‍ണായക തെളിവാണ് മൊബൈല്‍ ഫോണ്‍. ഞായറാഴ്ചയാണ് സിം കാര്‍ഡ് ഊരിമാറ്റിയ ശേഷം മൊബൈല്‍ ഫോണ്‍ വിറ്റത്. ഇതിന് ശേഷമാണ് അനുമോളെ കാണാനില്ലെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ ഉപേക്ഷിച്ചാണ് ബിജേഷ് ഒളിവില്‍ പോയത്. അതുകൊണ്ട് ഇയാളെ കണ്ടെത്തുകയെന്നത് പൊലീസിന് ഏറെ വെല്ലുവിളിയാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനുമോളുടെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് കണ്ടെടുത്തത്. അനുമോള്‍ ഭര്‍ത്താവില്‍ നിന്ന് നിരന്തരം ഗാര്‍ഹിക പീഡനം നേരിട്ടെന്നാണ് വിവരം. തന്നെ ഭര്‍ത്താവ് പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാണിച്ച്‌ മസ്‌കറ്റിലെ പിതൃസഹോദരിക്ക് സന്ദേശം അയച്ചിരുന്നു. മദ്യപിച്ചെത്തിയ ഭര്‍ത്താവ് മോശമായ രീതിയില്‍ സംസാരിക്കുകയാണെന്നാണ് സന്ദേശം. എവിടെയെങ്കിലും പോയി പണി ചെയ്തു ജീവിക്കാനുള്ള കഴിവ് തനിക്കുണ്ട്. തന്റെ വീട്ടിലേക്ക് പോകണമെന്നൊന്നുമില്ല. ഏതെങ്കിലും മഠത്തിലെങ്കിലും പോയി നില്‍ക്കാന്‍ കഴിയുമല്ലോ. ഇതു ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്. ജീവിതം മടുത്തു. ഒരു മനുഷ്യനും കണ്ടുപിടിക്കാത്ത രീതിയില്‍ എവിടേലും പോയി ജീവിക്കണമെന്നാണ് അനുമോള്‍ സന്ദേശത്തില്‍ അറിയിച്ചത്.

വീടിനുള്ളില്‍ പുതപ്പില്‍ പൊതിഞ്ഞ് കട്ടിലിന് അടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ദര്‍ ഉള്‍പ്പടെയുള്ളവര്‍ പരിശോധന നടത്തി. മൃതദേഹം അഴുകി ജീര്‍ണിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. ശരീരം അഴുകിത്തുടങ്ങിയിരുന്നു. അതുകൊണ്ട് മരണം എങ്ങനെയാണ് സംഭവിച്ചതെന്ന കാര്യത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായില്ല.

Related News