മണിപ്പൂരില്‍ സാമുദായിക സംഘര്‍ഷം വീണ്ടും ആരംഭിച്ചതായി റിപ്പോര്‍ട്ട്; ഒരാള്‍ കൊല്ലപ്പെട്ടു

  • 24/05/2023

ഇംഫാല്‍: മണിപ്പൂരില്‍ സാമുദായിക സംഘര്‍ഷം വീണ്ടും ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഒരാള്‍ കൊല്ലപ്പെട്ടെന്നും രണ്ട് പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഇവിടെ നിന്ന് പുറത്തുവരുന്ന വിവരം. സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും രംഗത്തിറങ്ങിയിട്ടും സംഘര്‍ഷം ഇതുവരെ പൂര്‍ണമായി അവസാനിച്ചിരുന്നില്ല. കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാനത്ത് കാര്യമായ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. സ്ഥിതിഗതി ശാന്തമാകുന്നുവെന്ന് കരുതിയപ്പോഴാണ് വീണ്ടും അക്രമം അരങ്ങേറിയത്.


കഴിഞ്ഞ ദിവസം മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ന്യൂ ചെക്കോണില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചത് മേഖലയില്‍ വീണ്ടും കലാപസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരുന്നു. ഇതിന് മറുപടിയായി മറുവിഭാഗം ആളൊഴിഞ്ഞ വീടുകള്‍ക്ക് വ്യാപകമായി തീയിട്ടു. ഒരു പള്ളിക്കും തീയിട്ടു. ഇതോടെ സംഘര്‍ഷം തലസ്ഥാനമായ ഇംഫാലിന് പുറത്തേക്ക് വ്യാപിച്ചിരുന്നു. ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്റാങ്ങില്‍ വര്‍ക് ഷോപ്പിന് അക്രമികള്‍ തീയിട്ടു.

അതിനിടെ മണിപ്പൂരില്‍ അക്രമത്തില്‍ പങ്കെടുത്തുവെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ കൂടി പിടിയില്‍. സൈന്യത്തിന്റെ പരിശോധനയിലാണ് ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി മൂന്ന് പേരെയും പിടികൂടിയത്. തോക്കും ഗ്രെനേഡുകളുമാണ് ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് പിടിച്ചെടുത്തത്. ഇംഫാലിലടക്കം കര്‍ഫ്യൂവും ഇന്റര്‍നെറ്റ് റദ്ദാക്കലും തുടരുകയാണ്. സംസ്ഥാനത്തെ പ്രധാന സാമുദായിക വിഭാഗമായ മെയ്തെയ് വിഭാഗത്തെ പട്ടികവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതി വിധിക്കു പിന്നാലെയാണ് സംസ്ഥാനത്ത് സംഘര്‍ഷമുണ്ടായത്. 56 പേരാണ് ഇതുവരെ കലാപത്തില്‍ കൊല്ലപ്പെട്ടത്.

Related News